രണ്ട് വർഷമായി ശമ്പളമില്ല, പ്രത്യക്ഷ സമരത്തിലേക്കെന്ന് പരിയാരം പബ്ലിക് സ്കൂളിലെ അധ്യാപകർ
പൊതു വിദ്യാഭ്യാസ വകുപ്പ് ഇവിടുത്തെ 22 പേരെ ജീവനക്കാരായി അംഗീകരിച്ചാൽ മാത്രമെ ശമ്പളം ലഭിക്കുകയുള്ളു. അന്ന് ഓട്ടം തുടങ്ങിയ ഫയൽ പല മേശകൾ കറങ്ങി നടക്കുന്നതല്ലാതെ ഒരു തീരുമാനം ആയില്ല.
കണ്ണൂർ: സഹകരണ വകുപ്പിന് കീഴിലായിരുന്ന പരിയാരം മെഡിക്കൽ കോളേജിനൊപ്പം പരിയാരം പബ്ലിക് സ്കൂളിനെയും സർക്കാർ ഏറ്റെടുത്തതോടെ
അധ്യാപകർ പെരുവഴിൽ. സർക്കാർ അംഗീകാരം വൈകുന്നതിനാൽ രണ്ട് വർഷമായി ശമ്പളമില്ലാതെയാണ് അധ്യാപകർ ജോലി ചെയ്യുന്നത്.
2019 മാർച്ചിലാണ് പരിയാരം മെഡിക്കൽ കോളേജിനൊപ്പം പബ്ലിക് സ്കൂളിനെയും സർക്കാർ ഏറ്റെടുത്തത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഇവിടുത്തെ 22 പേരെ ജീവനക്കാരായി അംഗീകരിച്ചാൽ മാത്രമെ ശമ്പളം ലഭിക്കുകയുള്ളു. അന്ന് ഓട്ടം തുടങ്ങിയ ഫയൽ പല മേശകൾ കറങ്ങി നടക്കുന്നതല്ലാതെ ഒരു തീരുമാനം ആയില്ല. മാനേജ്മെന്റിൽനിന്നും ശമ്പളം വാങ്ങിയിരുന്ന അധ്യാപകരും ജീവനക്കാരും സ്കൂൾ സർക്കാർ ഏറ്റെടുത്തതോടെ ദുരവസ്ഥയിലായി.
സർക്കാർ അംഗീകാരം കിട്ടാത്തതിനാൽ പാഠ പുസ്തകം ഒഴിച്ച് ഒരു ആനുകൂല്യങ്ങളും കുട്ടികൾക്ക് കിട്ടുന്നില്ല. കലോത്സവത്തിൽ ഇവിടുത്തെ കുട്ടികൾക്ക് പങ്കെടുക്കനാകില്ല. പിഎഫ് പിൻവലിച്ചും കടം വാങ്ങിയുമാണ് 22 ജീവനക്കാർ ഇത്രയും നാൾ പിടിച്ചു നിന്നത്. ഇനിയും സർക്കാർ കനിഞ്ഞില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് അധ്യാപകരുടെ തീരുമാനം.