ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥിക പട്ടിക തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എംഎം മണിയ്ക്ക് സീറ്റില്ല. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥിക പട്ടിക തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. എംഎം മണിയ്ക്ക് സീറ്റില്ല. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എംഎം മണിയുടെ പേര് അടക്കം ഉള്‍പ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്‍റെ തീരുമാനം നിർണായകമാകും.
തൃപ്പൂണിത്തുറ പിടിക്കാൻ വൈപ്പിൻ എംഎൽഎ
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സിപിഎം സ്ഥാനാർത്ഥിയാകും. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്‍റെ ആവശ്യം തള്ളി. മുൻമയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.

