തിരുവനന്തപുരം മെഡി. കോളേജിൽ കൊവിഡ് ഇതര ചികിത്സക്ക് നിയന്ത്രണം, കൊവിഡ് ചികിത്സയ്ക്ക് കൂടുതൽ സജ്ജീകരണമൊരുക്കും
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കൊവിഡ് ഇതര ചികിത്സകളും നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ കിടത്തി ചികിത്സയിൽ ഉള്ള കൊവിഡ് ഇതര രോഗികളെ ഡിസ്ചാർജ് ചെയ്യണം.
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഇതര ചികിത്സകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും കൊവിഡ് ഇതര ചികിത്സകളും നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. അടിയന്തരമല്ലാത്ത സാഹചര്യത്തിൽ കിടത്തി ചികിത്സയിൽ ഉള്ള കൊവിഡ് ഇതര രോഗികളെ ഡിസ്ചാർജ് ചെയ്യണം.
കൊവിഡ് ചികിത്സയ്ക്ക് 700 കിടക്കകൾ കൂടി ഉടൻ തയ്യാറാക്കണം. 250 ഐസിയു കിടക്കകളും 100 വെന്റിലേറ്ററുകളും കൊവിഡ് ചികിത്സയ്ക്ക് ആയി മാത്രം മാറ്റണം. തീവ്ര പരിചരണം ആവശ്യമില്ലാത്ത കൊവിഡ് രോഗികളെ സിഎഫ്എൽടി സികളിലേക്ക് അയക്കണം. കൊവിഡ് ഇതര രോഗികളെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രികളിലേക്ക് അയക്കണം എന്നിങ്ങനെയാണ് ജില്ലാ കളക്ടറുടെ ഉത്തരവിലെ നിർദ്ദേശങ്ങൾ.