വനിത ലീഗിന് പാർട്ടിയിൽ കടുത്ത അവഗണനെയന്ന് വാർത്താ സമ്മേളനത്തിൽ നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല.
കോഴിക്കോട്: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നേരത്തെ കലാപക്കൊടി ഉയർത്തിയ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ചു. ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെയും പേരാമ്പ്രയിലെ സ്ഥാനാർഥി ഫാത്തിമ തെഹലിയക്കെതിരെയും അതിരൂക്ഷ വിമർശനങ്ങൾ ഉയർത്തിയാണ് രാജി.
പാണക്കാട് തങ്ങൾമാരുടെ കുടുംബത്തെ വരെ അധിക്ഷേപിക്കാൻ ഇടയാക്കിയ ഹരിത വിവാദം ഉയർത്തിക്കൊണ്ടുവന്ന ഫാത്തിമ തഹലിയക്ക് സീറ്റ് നൽകരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഫാത്തിമ തഹലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനി ആണോ എന്ന് സംസ്ഥാന നേതൃത്വത്തോട് ചോദിച്ചിരുന്നു. എന്നാൽ ഈ ചോദ്യം അവർ ചിരിച്ചു തള്ളി. സാമൂഹ്യ ധ്രുവീകരണം നടക്കരുത്. എം കെ മുനീറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാൻ സമൂഹമാധ്യമങ്ങളിൽ ചില സംഘടിത ശ്രമങ്ങൾ ഉണ്ടായി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് അറിയാം. വനിതാ സ്ഥാനാർത്ഥികൾ കോപ്രായങ്ങൾ കാട്ടുമ്പോൾ നേരത്തെ നിലപാടുകൾ എടുത്തിരുന്ന സമസ്ത നേതാക്കളുടെ ആദർശം എവിടെപ്പോയി. മുസ്ലിംലീഗിലെ വനിതകൾ ഇടയ്ക്കിടെ ഗൾഫിൽ പോകുന്നു. രാഷ്ട്രീയം ധനാഗമന മാർഗമായി തങ്ങൾ കണ്ടിട്ടില്ലെന്നും പണാധിപത്യം പാടില്ലെന്നും മുസ്ലിം ലീഗ് ഉൾപ്പെടെ സോഷ്യൽ ഓഡിറ്റിന് വിധേയമാകണമെന്നും നൂർബിനാ റഷീദ് പറഞ്ഞു.
