Asianet News MalayalamAsianet News Malayalam

ഫിഷറീസ് അക്വാകൾച്ചർ രംഗത്ത് പുതിയ പദ്ധതികൾക്ക് കേരളത്തിന് നോർവേയുടെ സഹായം വാഗ്ദാനം

ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു. 

norway will give financial aid to kerala for fisheries and aquaculture area
Author
First Published Oct 5, 2022, 8:21 PM IST

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി. ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനുമാണ് നോർവേയുടെ സഹായവാഗ്ദാനം. 

ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം പ്രധാന ഘടകമാണെന്ന് നോർവേ ഫിഷറീസ് മന്ത്രി പറഞ്ഞു. 
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. 1953-ൽ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17-ന് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ഒരു ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 

ഇതേ തുടർന്നാണ് 1953-ൽ കൊല്ലം നീണ്ടകരയിൽ പദ്ധതി ആരംഭിക്കുന്നത്. 1961-ൽ  പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്പ് വേയോടു കൂടിയ വർക്ക്ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷം തോറും വർധിക്കുകയും ചെയ്തു.  

പതിറ്റാണ്ടുകളായി  കടൽ മത്സ്യ ഉൽപ്പാദനത്തിൽ കേരളം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസം​ഗത്തോട് പ്രതികരിച്ചുകൊണ്ട് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ്സ് സ്കെജറൻ പറഞ്ഞു. "ഞങ്ങളുടെ സഹകരണത്തിന്റെ ഒരു പ്രധാന ഭാഗം കൊച്ചിൻ ഷിപ്പിയാർഡിലെ കപ്പലുകളുടെ നിർമ്മാണമാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഈ സഹകരണം വികസിപ്പിക്കാൻ നോർവേ തയ്യാറാണെന്നും അത് കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾ ആ​ഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.  

വ്യവസായ മന്ത്രി പി രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യം അടിവരയിടുകയും ഈ മേഖലയിലെ സാങ്കേതിക സഹകരണത്തിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. മറൈൻ അക്വാകൾച്ചർ മേഖലയിൽ കേരളവും നോർവേയും തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ സംസാരിച്ചു.

കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആൻഡ് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  കെ എസ് ശ്രീനിവാസ് എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം. 

Follow Us:
Download App:
  • android
  • ios