ന്യൂജനറേഷന്‍ ലഹരിവസ്തുക്കളുമായി കഴിഞ്ഞവര്‍ഷം കോഴിക്കോട് പിടിയിലായത് 3296 പേര്‍

കോഴിക്കോട്: എം ഡി എം എ, ബ്രൗണ്‍ഷുഗര്‍, ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിവസ്തുക്കളുടെ വില്‍പനയും ഉപയോഗവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയില്‍ പിടികൂടിയത് 3296 പേരെ. 2946 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

വിവിധ കേസുകളില്‍ പ്രതികളില്‍ നിന്നായി 179 കിലോഗ്രാം കഞ്ചാവും 158 ഗ്രാം ബ്രൗണ്‍ ഷുഗറും 2116 ഗ്രാം എം ഡി എം എയും 794 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ വില്‍പനയും ഉപയോഗവും ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലും പോലീസ് അധികൃതരും ജാഗ്രതയടെയുള്ള പ്രവര്‍ത്തനം നടത്തുന്നുണ്ട്.

2946 കേസുകളില്‍ 121 കേസുകളാണ് ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്നത്. മറ്റുള്ളവ കൈവശം വച്ചതിനും ഉപയോഗിച്ചതിനും രജിസ്റ്റര്‍ ചെയ്തവയാണ്. എന്‍ ഡി പി എ 27(ആ) വകുപ്പാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ടി.പി ജേക്കബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 25അംഗ ഡാന്‍സാഫ്(ഡിസ്ട്രിക്റ്റ് ആന്റി-നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) ആണ് ലഹരി വില്‍പനയും ഉപയോഗവും കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം പെരുമണ്ണ തയ്യില്‍ താഴത്ത് 12.52 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ സംഘം വലയിലാക്കിയിരുന്നു. 10 ഗ്രാമില്‍ കൂടുതല്‍ എം ഡി എം എ പിടികൂടിയല്‍ ഇത് വില്‍പനക്കായി എത്തിച്ചുവെന്ന വകുപ്പ് ചേര്‍ത്താണ് കുറ്റം ചുമത്തുക. വിദ്യാര്‍ത്ഥികളെയും കലാലയങ്ങളെയും ലക്ഷ്യമിട്ട് ലഹരി വില്‍പന വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപകമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്ലും ഡാന്‍സാഫ് അംഗങ്ങളും.

പൊലീസിനെ കൊണ്ട് പിടിപ്പിക്കും! 11കാരനോട് ക്രൂരത കാണിച്ച ശേഷം തട്ടുകടക്കാരന്റെ ഭീഷണി; 23 വ‍ര്‍ഷം തടവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം