സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജിയിൽ ഇടപടൽ; യുപി സർക്കാരിന് സുപ്രീംകോടതി നോട്ടീസ്
സിദ്ദിഖ് കാപ്പന് ഒപ്പം ജാമ്യം ലഭിക്കാത്ത പ്രതികളിൽ രണ്ട് പേരും കലാപക്കേസിൽ പ്രതികളാണെന്നാണ് യുപി സർക്കാർ കോടതിയെ അറിയിച്ചത്. ഒരാൾ ദില്ലി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർകേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയത്.
ദില്ലി : ഹാഥ്റാസ് കലാപ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യഹർജിയിൽ യുപി സർക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി. സെപ്റ്റംബർ 9 ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും. തനിക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും പിഎഫ്ഐ പണം നൽകിയെന്നത് ആരോപണം മാത്രമാണെന്നും കാപ്പന് വേണ്ടി അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
പിഎഫ്ഐ നിരോധിതസംഘടനയല്ലെന്നും കപിൽ സിബൽ കോടതിയിൽ വാദിച്ചു. എന്നാൽ കാപ്പനൊപ്പം അറസ്റ്റിലായ മറ്റു രണ്ട് പേർ കലാപക്കേസുകളിൽ പ്രതികളാണെന്ന് യുപി സർക്കാർ വാദിച്ചു. ഒരാൾ ദില്ലി കലാപക്കേസിലും മറ്റൊരാൾ ബുലന്ദ് ഷെർകേസിലും പ്രതിയാണെന്നാണ് യുപി സർക്കാർ കോടതിയെ അറിയിച്ചത്. ഇതോടെ കേസിൽ യുപി സർക്കാരിന് നോട്ടീസ് അയച്ചത്. സെപ്തംബർ അഞ്ചിനകം സർക്കാർ നോട്ടീസിന് മറുപടി നൽകണം.
കാപ്പന്റെ ജാമ്യാപേക്ഷ നേരത്തെ അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ച് തള്ളിയിരുന്നു. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാഥ്‍റാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളിയത്. കുറ്റപത്രം പരിശോധിക്കുമ്പോൾ ഈ വാദം നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുന്നതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പിടിയിലായ മറ്റ് പ്രതികൾക്കൊപ്പം സിദ്ദിഖ് കാപ്പൻ പോയത് എന്തിനാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‍നൗ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹാഥ്റാസിൽ സമാധാനം തകര്‍ക്കാൻ എത്തി എന്നാരോപിച്ചാണ് 2022 ഒക്ടോബര്‍ 5 ന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്.
'പൗരന്‍റെ എല്ലാ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ അടക്കപ്പെട്ട സിദ്ദിഖ് കാപ്പന്‍റെ മകള്‍'; വൈറലായി പ്രസംഗം
മലപ്പുറം: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മകളുടെ സ്വാതന്ത്ര്യ ദിന പ്രസംഗം വൈറലാകുന്നു. മലപ്പുറം വേങ്ങര നൊട്ടപ്പുറം ജിഎൽപിഎസ് സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്കൂൾ ലീഡർ കൂടിയായ മെഹനാസ് കാപ്പൻ. ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് രാജ്യദ്രോഹം ആരോപിക്കപ്പെട്ട് സിദ്ദീഖ് കാപ്പൻ അറസ്റ്റിൽ ആകുന്നത്.
ഒരു പൗരന്‍റെ എല്ലാ വിധ സ്വാതന്ത്ര്യവും തകർത്ത് ഇരുട്ടറയിൽ അടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ മകൾ എന്ന് പരിചയപ്പെടുത്തിയാണ് മെഹനാസ് പ്രസംഗം തുടങ്ങുന്നത്. ''ഇന്ത്യ മഹാരാജ്യം 76-ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്ത് വച്ച ഈ മഹത്തരമായ വേളയില്‍ ഒരു ഭാരതീയനെന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും പറയട്ടെ, ഭാരത് മാതാ കീ ജയ്. ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും ഭഗത് സിംഗിന്‍റെയും... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പുണ്യാത്മക്കളുടെയും വിപ്ലവ നായകരുടെയും ജീവത്യാഗത്തിന്‍റെ ഫലമായി നമുക്ക് നേടിയെടുക്കാന്‍ സാധിച്ചതാണ് നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.
'ചീഫ് ജസ്റ്റിസിന് നന്ദി'; യുഎപിഎ നിയമവും പുനപരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത്
ഇന്ന് ഓരോ ഭാരതീയനും അവന്‍ എന്ത് സംസാരിക്കണം, എന്ത് കഴിക്കണം, ഏത് മതം തെരഞ്ഞെടക്കണം എന്നെല്ലാം ചോയ്സുകളുണ്ട്, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഇറങ്ങി പോകാന്‍ പറയുന്നവരെ എതിരിടാന്‍ ഓരോ ഭാരതീയനും അവകാശമുണ്ട്. എന്നാല്‍, ഇന്നും അശാന്തി എവിടെയൊക്കെ പുകയുന്നുണ്ട്. അതിന്‍റെ പ്രതിഫലനമാണ് മതം, വര്‍ണം, രാഷ്ട്രീയം ഇതിന്‍റെ എല്ലാം അടിസ്ഥാനത്തില്‍ നടക്കുന്ന അക്രമങ്ങള്‍. ഇതിനെയെല്ലാം ഒരുമിച്ച് സ്നോഹത്തോടെയും ഐക്യത്തോടെയും പിഴുതെറിയണം. അശാന്തിയുടെ നിഴലിനെ പോലും മായ്ച്ച് കളയണം. ഇനിയും ഇന്ത്യയെ ഉന്നതിയുടെ കൊടുമുടിയില്‍ എത്തിക്കണം. ഭിന്നതയും കലഹങ്ങളുമില്ലാത്ത ഇന്ത്യയെ സ്വപ്നം കാണണം. ഇന്ത്യയിലെ സാധാരണ പൗരന്മാരുടെ സ്വാതന്ത്ര്യം ഇല്ലാതകരുത്'' എന്ന് പറഞ്ഞാണ് മെഹനാസ് പ്രസംഗം അവസാനിപ്പിക്കുന്നത്.