ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി.സുരക്ഷാസേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ

തിരുവനന്തപുരം: നവകേരള യാത്രക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് ആക്രമിച്ച കേസില്‍ ഒടുവിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്യാൻ നടപടി. തിങ്കളാഴ്ച്ച ഹാജരാകൻ ഗൺമാൻ അനിൽകുമാറിനും സുരക്ഷാ സേനയിലെ എസ്.സന്ദീപിനും നോട്ടീസ് നൽകി. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. കോടതി നിർദേശ പ്രകാരം കേസെടുത്ത് ഒരുമാസം പിന്നിടുമ്പോഴാണ് പൊലീസ് അനങ്ങിയത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ്.സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികൾ. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയിൽ കുറ്റം തെളിഞ്ഞാൽ എഴുവർഷം വരെ തടവ് ലഭിക്കും.