ചാവക്കാട് നൗഷാദ് വധം: അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി കുടുംബം
എസ്‍ഡിപിഐ നേതാക്കളുമായി ഒത്തുചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏൽപിക്കണമെന്നുമാണ് കുടുംബത്തിൻറെ ആവശ്യം.
തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന ആരോപണവുമായി കുടുംബം രംഗത്ത്. നിലവിലെ അന്വേഷണസംഘത്തെ മാറ്റി കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിടണമെന്നും എസ്‍ഡിപിഐ നേതാക്കളുമായി അന്വേഷണസംഘത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
നൗഷാദിനെ എസ്‍ഡിപിഐക്കാര്‍ കൊലപ്പെടുത്തിയിട്ട് മൂന്നാഴ്ച പിന്നിട്ടു. ഇരുപതിലേറെ പ്രതികളുള്ള കേസില്‍ ഇതുവരെ പിടിയിലായത്. രണ്ട് പേര്‍ മാത്രമാണ്. കൊലപാതകം ആസൂത്രണം ചെയ്ത എസ്‍ഡിപിഐ നേതാക്കള്‍ ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല. . ഈ സാഹചര്യത്തിലാണ് നൗഷാദിന്റെ കുടുംബം പൊലീസിനെതിരെ രംഗത്ത് വന്നത്.
എസ്‍ഡിപിഐ നേതാക്കളുമായി ഒത്തുചേര്‍ന്ന് പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസന്വേഷണം ഏൽപിക്കണമെന്നുമാണ് കുടുംബത്തിൻറെ ആവശ്യം.
പൊലീസ് അന്വേഷണത്തിലെ മെല്ലെ പോക്കിനെ എതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകും. എസ്‍ഡിപിഐ നേതാക്കൾക്ക് അന്വേഷണ വിവരം ചോർത്തി നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും കുടുംബം വ്യക്തമാക്കുന്നു. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഈ മാസം 27 ന് ഐ.ജി ഓഫിസിലേയ്ക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും .