ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക.
തൃശൂർ: ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം. കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ ഭേദമെന്യേ കലാമണ്ഡലത്തിൽ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. വിഷയത്തിൽ ഐക്യകണ്ഠേനയാണ് തീരുമാനമുണ്ടായത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തീയറ്റർ ആന്റ് പെർഫോമൻസ് മേക്കിങ്ങിലും കോഴ്സുകളാരംഭിക്കും. കരിക്കുലം കമ്മറ്റിയാണ് പാഠ്യപദ്ധതി തീരുമാനിക്കുക. ചരിത്രമുഹൂർത്തം എന്നാണ് നീനാപ്രസാദും ക്ഷേമാവതിയും തീരുമാനത്തെ വിശേഷിപ്പിച്ചത്.
കഥകളിയിൽ വനിതാ പ്രവേശം നേരത്തെ നടപ്പാക്കിയ കലാമണ്ഡലം പക്ഷെ, മോഹിനിയാട്ടക്കളരിയുടെ വാതിൽ ആൺകുട്ടികൾക്ക് തുറന്നിട്ടില്ല. സത്യഭാമ ജൂനിയറിന്റെ ജാത്യ, ലിംഗാധിഷേപത്തിന് ശേഷം വിദ്യാർഥി യൂണിയന്റെ മുൻ കൈയ്യിൽ ഡോ.ആർഎൽവി രാമകൃഷ്ണന് കൂത്തമ്പലത്തിൽ വേദിയൊരുക്കിയിരുന്നു.
പിന്നാലെയായിരുന്നു ഇന്നു ചേർന്ന ഭരണ സമിതിയിൽ കലാമണ്ഡലം സമ്പൂർണ ജൻട്രൽ ന്യൂട്രൽ ഇടമാക്കാനുള്ള തീരുമാനമെടുത്തത്. മോഹിനിയാട്ടക്കളരി ആൺകുട്ടികൾക്ക് തുറന്നു കൊടുക്കാനുള്ള നീക്കത്തിന് ഇന്നലെത്തന്നെ ചാൻസിലർ മല്ലികാ സാരാഭായ് പച്ചക്കൊടി കാട്ടിയിരുന്നു. ഇന്നു ചേർന്ന ഭരണ സമിതി യോഗത്തിൽ വി.സി വച്ച നിർദേശo ഒരേസ്വരത്തിൽ അംഗീകരിച്ചു. അടുത്ത അഡ്മിഷൻ മുതൽ മോഹിനിയാട്ടത്തിന് ആൺകുട്ടികളെ പ്രവേശിപ്പിക്കും.