ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദീർഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമ കരമാകില്ലെന്നും എൻഎസ്എസ് വിമർശിച്ചു.

തിരുവനന്തപുരം: കെ റെയില്‍ (K Rail) പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എൻഎസ്എസ് (NSS). ജനങ്ങളെ വിശ്വാസത്തിൽ എടുക്കുക എന്നത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് എൻഎസ്എസ് പറഞ്ഞു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദീർഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എൻഎസ്എസ് വിമർശിച്ചു.

അതേസമയം, കെ റെയിലിൽ പ്രതിഷേധം തണുപ്പിക്കാൻ ജനങ്ങളിലേക്ക് നേരിട്ടിറങ്ങാനാണ് എൽഡിഎഫ് നേതാക്കളുടെ നീക്കം. പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങൾ നേരിടാൻ ഏപ്രിൽ 19 ന് വിപുലമായ യോഗം സംഘടിപ്പിക്കും. ജില്ലാ അടിസ്ഥാനങ്ങളിൽ ബോധവത്കരണ യോഗങ്ങൾ സംഘടിപ്പിക്കും. വീടുകളിൽ കയറിയുള്ള ബോധവത്കരത്തിനും എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. സിപിഎം പാർട്ടി കോണ്‍ഗ്രസിന് ശേഷം പ്രതിപക്ഷ സമരത്തെയും ജനകീയ ചെറുത്തുനിൽപുകളെയും നേരിടാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജനങ്ങളെ ബോധവത്കരിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിപക്ഷത്തെ ബോധവത്കരിക്കാൻ ഒരിക്കലും കഴിയില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. കല്ലൂരുക എന്നത് പ്രതിപക്ഷ നേതാവിന് ഒരു രോഗമായി മാറിയിരിക്കുന്നുവെന്നും എൽഡിഎഫ് കണ്‍വീനർ പരിഹസിച്ചു.

അതിനിടെ, സിൽവർ ലൈൻ അനുകൂല പ്രചരണത്തിനിറങ്ങിയ മാവേലിക്കര എംഎൽഎ, എം എസ് അരുൺകുമാർ ഉൾപ്പെടെ ഡിവൈഎഫ്ഐ നേതാക്കളോട് നാട്ടുകാർ കയർത്തു. ആലപ്പുഴ പടനിലത്താണ് സംഭവം. ഡിവൈഎഫ്ഐയുടെ ഭവന സന്ദർശനത്തിനിടെ പ്രാദേശികമായി ആളുകളെ വിളിച്ചുകൂട്ടി പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് എംഎൽഎ ശ്രമിച്ചത്. എന്നാൽ സിപിഎം അനുഭാവികളായ ആളുകൾ ഉൾപ്പെടെ പ്രതിഷേധം ശക്തമാക്കിയപ്പോൾ പ്രചാരണം അവസാനിപ്പിച്ച് നേതാക്കൾ മടങ്ങി. അതേസമയം, കാര്യങ്ങളെല്ലാം വിശദീകരിച്ച് തെറ്റിദ്ധാരണ മാറ്റിയാണ് തങ്ങൾ മടങ്ങിയതെന്ന് എംഎൽഎയും നേതാക്കളും വിശദീകരിക്കുന്നു.

കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനായിട്ടാണ് ഡിവൈഎഫ്ഐ വീടുകളിൽ കയറി പ്രചരണം നടത്തുന്നത്. കണ്ണൂരിൽ കഴിഞ്ഞ ദിവസം മുതല് വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പ്രതിരോധ പ്രവർത്തനവുമായി ഡി വൈ എഫ് ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി റെയിൽ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കും. നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കുമെന്നാണ് ഡി വൈ എഫ് ഐ നേതൃത്വം അറിയിച്ചത്. കണ്ണൂർ ജില്ലയിൽ കെറയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും.

അതേസമയം, കൊല്ലം തഴുത്തലയിൽ കെ റെയിൽ സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. ഗ്യാസ് സിലിണ്ടർ വരെ തുറന്നു വച്ച് ജനങ്ങൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ഉദ്യോഗസ്ഥ നീക്കം പൊളിഞ്ഞത്. രാവിലെ പ്രതിഷേധമുണ്ടായ തഴുത്തലയ്ക്ക് സമീപപ്രദേശത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ യുഡിഎഫ്, ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പിന്നീട് പി.സി.വിഷ്ണുനാഥ് എംഎൽഎ ഇവിടെ എത്തുകയും ഉദ്യോഗസ്ഥരോട് സ്ഥലത്ത് നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വീട്ടമ്മമാരടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. 

വീടിന്റെ ഉമ്മറത്ത് ഗ്യാസ് സിലണ്ടർ തുറന്നു വച്ച് ചുവരിൽ ആത്മഹത്യ കുറിപ്പ് എഴുതി ഒട്ടിച്ച് തഴുത്തലയിലെ അജയകുമാറും ഭാര്യ സുധയുമാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിക്കാൻ കയറും കെട്ടി ഈ കുടുംബം. ഇതോടെ സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ഒന്നടങ്കം തെരുവിലിറങ്ങി. പ്രതിഷേധത്തിനു പിന്തുണയുമായി പി.സി.വിഷ്ണുനാഥ് എം എൽ എ യുടെ നേതൃത്വത്തിൽ കോൺഗ്രസുകാരെത്തി. ബി ജെ പി പ്രവർത്തകർ റോഡിൽ അടുപ്പു കൂട്ടി. കല്ലുമായെത്തിയ വാഹനത്തിൽ കയറിയും പ്രതിഷേധമുണ്ടായി.