എൻഎസ്എസ് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ടെന്ന് സുകുമാരൻ നായർ.
കോട്ടയം: സംസ്ഥാന സർക്കാരിന് എൻഎസ്എസിനോട് (NSS) വിവേചനമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ (G Sukumaran Nair). മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തതിൽ സുകുമാരൻ നായർ അതൃപ്തി പ്രകടിപ്പിച്ചു. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സർക്കാർ മുടന്തൻ ന്യായം പറയുകയാണെന്നാണ് എൻഎസ്എസിന്‍റെ വിമര്‍ശനം.
എൻഎസ്എസ് മതേതര സംഘടനയാണ്. എല്ലാ സർക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമർശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എൻഎസ്എസിനെ അവഗണിക്കുന്നവർ ചിലയിടങ്ങളിൽ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
മന്നം ജയന്തിയിലെ സമ്പൂർണ്ണ അവധിയാക്കണമെന്ന എൻഎസ്എസിന്‍റെ ആവശ്യം ന്യായമാണെന്ന് വി മുരളീധരനും പറഞ്ഞു. ഹൈന്ദവ സമൂഹത്തിന്റെ പൊതു ആവശ്യമാണിത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ എന്‍എസ്എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കാം സർക്കാരിന്റെ നിഷേധാത്മക സമീപനം. ഇത് തിരുത്തണം, ആവശ്യം മുന്നിൽ വന്നാൽ യുഡിഎഫ് സർക്കാരിനൊപ്പം നിൽക്കുമെന്നും വി മുരളീധരൻ പറഞ്ഞു.