എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്നും ഇനി അത് തുറക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ വ്യക്തമാക്കി. ഐക്യം ഉണ്ടാകുമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയം: എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യത്തില്‍ തുഷാർ വെള്ളാപ്പള്ളിയെ തള്ളി എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. തുഷാറിന്‍റേത് തുഷാറിന്‍റെ അഭിപ്രായം മാത്രമാണ്. എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം അടഞ്ഞ അധ്യായമാണെന്നും ഇനി ആ അധ്യായം തുറക്കില്ലെന്നും സുകുമാരൻ നായര്‍ വ്യക്തമാക്കി. എൻഎസ്എസ് ഒരു പാർട്ടിക്കും എതിരല്ല. എസ്എന്‍ഡിപി മുന്നോട്ട് വെച്ച ഐക്യം രാഷ്ട്രീയ ലക്ഷ്യമല്ല. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും സുകുമാരൻ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എൻഎസ്എസ് - എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വെള്ളാപ്പള്ളി നടേശന്‍​ പത്മ പുരസ്കാരം കൊടുത്തതിൽ ഒരു വിരോധവും ഇല്ല. അവർക്ക് ചില അജണ്ട ഉണ്ട്. അതിൽ വീഴാൻ എൻഎസ്എസിന് താല്‍പര്യമില്ല. തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് ഒരു താല്പര്യങ്ങൾ ഇല്ല. സമുദായ അംഗങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. വി ഡി സതീശനുമായുള്ള കാര്യങ്ങൾ രാഷ്ട്രീയ നിലപാട് ആയി കാണേണ്ടതില്ലെന്നും സതീശനോടുള്ള വിരോധം വ്യക്തിപരമാണെന്നും സുകുമാരൻ നായര്‍ പറഞ്ഞു. അത് കോൺഗ്രസിനോടുള്ള ആകെ വിരോധമായി കാണണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റിൽ കേരളത്തിന്‌ പരിഗണന കിട്ടിയില്ല. മറ്റുള്ളവർക്ക് കൂടുതൽ സഹായങ്ങൾ കൊടുക്കുമ്പോൾ കേരളത്തിന്‌ ഒന്നും കിട്ടുന്നില്ല. കേരളത്തിന്‌ കൂടുതൽ പരിഗണന കിട്ടണമായിരുന്നുവെന്നും സുകുമാരൻ നായര്‍ അഭിപ്രായപ്പെട്ടു.