10% സംവരണം എവിടെ? മുന്നാക്ക കമ്മീഷന് ഫണ്ടില്ല: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം സംവരണം നടപ്പാക്കാന്‍ നടപടിയില്ലെന്നും എന്‍എസ്എസിന്‍റെ ആരോപണം.
തിരുവനന്തപുരം: മുന്നാക്ക സമുദായ കമ്മീഷന്‍റെ പ്രവർത്തനത്തിൽ വീഴ്ച തുടരുന്നുവെന്ന് എൻഎസ്എസ്. മുന്നാക്ക സമുദായങ്ങളോട് സർക്കാർ കാട്ടുന്നത് അവഗണന. അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ഉദ്യോഗസ്ഥരെയും ഫണ്ടും ലഭ്യമാക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിക്കുന്നെന്നും വിമര്‍ശനം. മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 10 ശതമാനം സംവരണം നടപ്പാക്കാന്‍ നടപടിയില്ലെന്നും എന്‍എസ്എസിന്‍റെ ആരോപണം.
2016 ല്‍ രൂപീകൃതമായ മുന്നോക്ക സമുദായ കമ്മീഷന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചാണ് എന്‍എസ്എസ് രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ആദ്യ കമ്മീഷന്‍റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മീഷനെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടായി. പുതിയ കമ്മീഷനിലെ സെക്രട്ടറിക്ക് വേണ്ട യോഗ്യതയില്ലാത്തതിനാല്‍ ചാര്‍ജ് ഏറ്റെടുക്കുന്നതിന് കഴിഞ്ഞില്ല. പല പദ്ധതികളും യഥാസമയം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നില്ല. ഇതെല്ലാം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള വലിയ അനാസ്ഥയാണെന്ന് എന്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു.
മുന്‍ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുന്നോക്ക സമുദായ കോര്‍പ്പറേഷന് അനുയോജ്യമായ ഓഫീസുകളും പ്രാപ്തരായ ഉദ്യോഗസ്ഥരെയും നിയമിക്കുന്നില്ല, ഫണ്ട് നല്‍കുന്ന കാര്യത്തിലും തികഞ്ഞ അനാസ്ഥയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും എന്‍എസ്എസ് ആരോപിച്ചു.