'പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്' മന്ത്രിസഭ പുനസംഘടന നീക്കത്തെ പരിഹസിച്ച് മുസ്ലിം ലീഗ്
ആരോപണ വിധേയമായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ കാര്യമില്ല..സർക്കാരിന്‍റെ പ്രതിഛായ തകർന്നതിനാലാണ് മന്ത്രിസഭ മുഖം മിനുക്കൽ നടപടികളെന്നും പിഎംഎ സലാം
മലപ്പുറം: സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ പരിഹസിച്ച് മുസ്ലിംലീഗ് രംഗത്ത്. പുതിയ കുപ്പിയിൽ പഴയ വീഞ്ഞ് പോലെയെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.ആരോപണ വിധേയനായ മുഖ്യമന്ത്രിക്ക് മാറ്റം വരാതെ കാര്യമില്ല. സർക്കാരിന്‍റെ പ്രതിഛായ തകർന്നതിനാലാണ് മന്ത്രിസഭ മുഖം മിനുക്കൽ നടപടികളെന്നും അദ്ദേഹം പറഞ്ഞു.നെഹ്റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി അമിത് ഷാക്കുള്ള ക്ഷണം ലാവ്‌ലിൻ കേസ് ആട്ടിമറിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ല.
കേസ് പരിഗണിക്കുന്നതിനു മുമ്പുള്ള ക്ഷണം ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നു.ആ സംശയം ദുരീകരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്.ഗുലാം നബി ആസാദിന്‍റെ രാജി കോൺഗ്രസ് പരിശോധിക്കട്ടെ. ഉചിതമായ തീരുമാനം എടുക്കാൻ കോൺഗ്രസിന് പ്രാപ്തിയുണ്ട്. കോൺഗ്രസിന്‍റെ അടിത്തറ നഷ്ടമായിട്ടില്ല.കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ലീഗ് ഇടപെടില്ലെന്നും പിഎംഎ സലാം പറഞ്ഞു.
സിപിഎം സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ഒഴിയും, നിർണായക തീരുമാനത്തിലേക്ക് സിപിഎം
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ മാറും. അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്നും മാറുന്നത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടായതായാണ് വിവരം.
സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മുതിർന്ന നേതാക്കളായ ജനറൽ സെക്രട്ടറി സിതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി എന്നിവർ കോടിയേരിയുമായി ചർച്ച നടത്തി. എകെജി സെന്ററിന് മുന്നിലെ കോടിയേരിയുടെ ഫ്ലാറ്റിലേക്ക് എത്തിയാണ് മുതിർന്ന നേതാക്കൾ സെക്രട്ടറിയേറ്റ് ചേർന്നെടുത്ത യോഗ തീരുമാനം കോടിയേരിയെ അറിയിച്ചത്. ഇന്ന് ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി പങ്കെടുത്തിരുന്നില്ല.
മുൻപുണ്ടായത് പോലെ ചികിത്സയുടെ പേരിൽ മാറി നിൽക്കാനില്ലെന്നും സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയാമെന്നുമുള്ള നിലപാടാണ് കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ അവധിയിലേക്ക് പോയാൽ പോരെ എന്ന് നേതൃത്വം കോടിയേരിയോട് ആരാഞ്ഞു. എന്നാൽ ഒഴിയാമെന്നതിൽ കോടിയേരി ഉറച്ച് നിൽക്കുകയായിരുന്നുവെന്നാണ് വിവരം. നാളെ അദ്ദേഹം ചികിത്സക്കായി ചെന്നൈയിലേക്ക് പോകും.
കോടിയേരി മാറുന്ന ഒഴിവിലേക്ക് പാർട്ടിയുടെ തലപ്പത്തേക്ക് ആരാകും വരികയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. താൽക്കാലികമായി ആക്ടിംഗ് സെക്രട്ടറിയെ തീരുമാനിക്കാനുള്ള ആലോചനയുമുണ്ട്. പിബി അംഗം എ വിജയരാഘവന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍,കേന്ദ്രകമ്മിറ്റിയംഗം എകെ ബാലന്‍. പിബി അംഗം എംഎ ബേബി എന്നീ പേരുകളാണ് പരിഗണിക്കുന്നത്. പാർട്ടിക്ക് പുറമേ മന്ത്രിസഭയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കാൻ സാധ്യതയുണ്ട്.