പാർട്ടിക്ക് പുറമേ മന്ത്രിസഭയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കാൻ സാധ്യതയുണ്ട്

തിരുവനന്തപുരം : രണ്ട് ദിവസത്തെ സി പി എം നേതൃയോഗം ഇന്ന് തുടങ്ങും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന കോടിയേരി ബാലകൃഷ്ണന് പകരമായി സംഘടനാ ക്രമീകരണങ്ങള്‍ പാര്‍ട്ടി ആലോചിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ സാനിധ്യത്തിലാണ് യോഗം. കോടിയേരി തന്നെ തുടരുന്നതില്‍ ഇപ്പോള്‍ പ്രശ്നങ്ങളില്ലെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം.

സെക്രട്ടറിയെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കാനുള്ള പാര്‍ട്ടി സംവിധാനത്തെ കുറിച്ചാണ് പ്രധാന ആലോചന. രണ്ടോ മുന്നോ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇതിനായി ചുമതലപ്പെടുത്താം. താൽക്കാലികമായി പുതിയ സെക്രട്ടേറിയെ കുറിച്ചുള്ള ആലോചനയുമുണ്ട്. പി ബി അംഗം എ വിജയരാഘവന്‍, എൽ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍,കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എന്നീ പേരുകളാണ് പരിഗണിക്കുന്നത്. 

പാർട്ടിക്ക് പുറമേ മന്ത്രിസഭയിൽ എന്തെങ്കിലും മാറ്റം വരുത്തണോ എന്നും ആലോചിക്കാൻ സാധ്യതയുണ്ട്. രാവിലെ ആദ്യം അവൈലബിൾ പോളിറ്റ് ബ്യൂറോ യോഗവും സംസ്ഥാന സെക്രട്ടറിയേറ്റും ചേരും . തിങ്കളാഴ്ചയും സംസ്ഥാന സമിതി തുടരും

സർക്കാർ- ഗവർണർ പോര്, വിഴിഞ്ഞം പദ്ധതിപ്രദേശത്തെ പ്രതിഷേധം അടക്കമുള്ള നിർണായക വിഷയങ്ങളിൽ ഇന്ന് തുടങ്ങുന്ന സിപിഎം അടിയന്തര നേതൃ യോഗങ്ങളില്‍ എന്ത് തീരുമാനിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം സമരത്തിലും നിലപാടെടുക്കാനാണ് യോഗമെന്ന് നേതാക്കള്‍ ആവർത്തിക്കുമ്പോഴും ആരോഗ്യപ്രശ്നങ്ങൾ വലക്കുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ കാര്യത്തില്‍ പാര്‍ട്ടി എന്തെങ്കിലും തീരുമാനം എടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അഞ്ച് ദിവസം സിപിഎം നേതൃയോഗങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തലടക്കം നടത്തി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അത് ജില്ലാകമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കവേയാണ് രണ്ട് ദിവസത്തെ അടിയന്തരയോഗം വിളിച്ചത്. 

സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത രീതിയില്‍ ഗവര്‍ണര്‍ പോര് പ്രഖ്യാപിച്ച് നില്‍ക്കുന്ന അസാധാരണ സാഹചര്യമാണ് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. ഈ വിഷയം പാര്‍ട്ടി നേതൃയോഗം ഗൗരവമായി ചര്‍ച്ച ചെയ്യും. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികള്‍ തുറമുഖത്തിനെതിരെ നടത്തുന്ന സമരം എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടാകും.