വനിത മാധ്യമ പ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ചതിന് ഇയാളെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു.
കൊച്ചി: വനിത മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പി.ഡി.പി.നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന നിസാർ മേത്തറിനെയാണ് പുറത്താക്കിയത്. വനിത മാധ്യമ പ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ചതിന് ഇയാളെ നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് നിസാര്‍ മേത്തറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിരുന്നു. ശല്യം നിരന്തരം തുടര്‍ന്ന സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്.
സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.
ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറിനെ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവർത്തക താക്കീത് നല്‍കിയെങ്കിലും നിസാർ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നു. ഇതോടെയാണ് മാധ്യമപ്രവർത്തക പൊലീസിൽ പരാതി നല്‍കിയത്.
നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിസാർ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. നിസാർ മേത്തറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്‍റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന ഇയാളുടെ വിശദീകരണം പൊലീസ് തള്ളിക്കളഞ്ഞു.
വനിതാ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം; പിഡിപി നേതാവിന് സസ്പെൻഷൻ
മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവ് നിസാർ മേത്തർ പൊലീസ് കസ്റ്റഡിയിൽ

