കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. അതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ (Pinarayi Vijayan) കറൻസി കടത്ത് ആരോപണങ്ങളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരള ജനത പുച്ഛിച്ച് തള്ളിയതാണെന്ന് കോടിയേരി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. അതെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പുതിയ വെളിപ്പെടുത്തലുകള്‍ എന്ന പേരില്‍ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട കഥകള്‍ കേരളജനത പുച്ഛിച്ച് തള്ളിയതാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലുമെല്ലാം ഇതേ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്നതാണ്. രാഷ്ട്രീയ താല്‍പര്യത്തോടെ ചില മാധ്യമങ്ങളെ കൂടി ഉപയോഗപ്പെടുത്തി, മാസങ്ങളോളം പ്രചരിപ്പിച്ച നുണക്കഥകളാണ് ഇപ്പോള്‍ വീണ്ടും രംഗത്തിറക്കുന്നത്. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രചരിപ്പിച്ച നുണകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും.
'മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞതല്ലേ...', ഒഴിഞ്ഞുമാറി മുഹമ്മദ് റിയാസ്
ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കിയാണ് വീണ്ടും സ്വപ്ന സുരേഷിന്റെ നിർണായക വെളിപ്പെടുത്തൽ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്നയുടെ തുറന്ന് പറച്ചിൽ.മുഖ്യമന്ത്രി, മകൾ, ഭാര്യ, മുൻ പ്രിൻസിപ്പൽസെക്രട്ടറി, മുൻ മന്ത്രിമാർ അടക്കമുള്ളവർക്ക് വിദേശതേതക്ക് കറൻസി കടത്തിയ ഇടപാടിൽ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് വ്യക്തമാക്കിയാണ് സ്വപ്നയുടെ മൊഴി.
കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് വെളിപ്പെടുത്തൽ എന്നതിനാൽ മൊഴി പകർപ്പ് പരിശോധിച്ച് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെങ്കിൽ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. സ്വപ്ന സുരേഷ് നേരിട്ട് കോടതിയ്ക്ക് നൽകിയ മൊഴി ആയതിനാൽ ഇഡിയ്ക്ക് എതിർപ്പില്ലാതെ തന്നെ മൊഴി പകർപ്പ് നേടാനാകും. ഇതിനായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനാണ് ഇഡിയുടെ നീക്കം, മൊഴി പകർപ്പിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആരംഭിക്കുകയാണെങ്കിൽ മൊഴികളിൽ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇഡിയ്ക്ക് ചോദ്യം ചെയ്യേണ്ടിവരും.
