പക്ഷേ ഇത്തവണ വറുത്തുപ്പേരി കൂട്ടി സദ്യ കഴിക്കണമെങ്കില്‍ പോക്കറ്റ് കീറുമെന്നുറപ്പ്. ശര്‍ക്കര വരട്ടിക്കും വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധനവാണ് വില്ലനായിരിക്കുന്നത്.

തിരുവനന്തപുരം: വറുത്തുപ്പേരിയും ശര്‍ക്കര വരട്ടിയും ഇല്ലാത്തൊരു ഓണ സദ്യ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ ഇത്തവണ വറുത്തുപ്പേരി കൂട്ടി സദ്യ കഴിക്കണമെങ്കില്‍ പോക്കറ്റ് കീറുമെന്നുറപ്പ്. ശര്‍ക്കര വരട്ടിക്കും വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധനവാണ് വില്ലനായിരിക്കുന്നത്. ‌തൂശനിലയില്‍ അല്‍പ്പം മധുരമായി ശര്‍ക്കര വരട്ടി, തൊട്ടു ചേര്‍ന്ന് വറുത്തുപ്പേരി, മലയാളിയുടെ ഗൃഹാതുരത്വത്തില്‍ എന്നേ ഇടം പിടിച്ചതാണിവ രണ്ടും. നേന്ത്രക്കായ കീറി തിളച്ചു മറിയുന്ന എണ്ണയില്‍ മുക്കുമ്പോളൊരു മണം പടരും, ഓണക്കാലത്തിന്‍റെ വരവറിയിച്ച്.

കോഴിക്കോട്ടെ പഴയ പലഹാരക്കടകളിലൊക്കെ തിരക്കേറിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധന വറുത്തുപ്പേരി വിപണിയേയും ബാധിച്ചു. മൂന്നാഴ്ച മുമ്പ് വരെ 370 രൂപയുണ്ടായിരുന്ന വറുത്തുപ്പേരിക്കിപ്പോള്‍ നാനൂറ്റിയമ്പത് കടന്നു. ശര്‍ക്കര വരട്ടിയുടെ സ്ഥിതിയും ഇതു തന്നെ. വറുത്തുപ്പേരിക്കും ശര്‍ക്കര വരട്ടിക്കും പിന്നിലുള്ള അധ്വാനവും ചെറുതല്ല. വിലയല്‍പ്പം കൂടിയാലും വിപണിയില്‍ വറുത്തുപ്പേരി തന്നെ താരം. ഉപ്പേരിയും ശര്‍ക്കരവരട്ടിയും കാഴ്ചക്കുലയുമൊക്കെയായി ഓണച്ചന്തയിലെ താരം നേന്ത്രക്കുലയാണെങ്കിലും ചങ്ങമ്പുഴയിലെ വാഴക്കുലയിലെ കര്‍ഷകന്‍റെ വിധി തന്നെയാണ് ഇന്നും കര്‍ഷകന്.

മണ്ണറിഞ്ഞ് പന്ത്രണ്ട് മാസം പണിയെടുത്തിട്ടും വാഴയൊന്നിന് മുടക്കുമുതല്‍ കിട്ടിയാലായി. തൃശൂര്‍ മുണ്ടത്തിക്കോട്ടെ ചെങ്ങാലിക്കോടന്‍ കര്‍ഷകനായ ചന്ദ്രന്‍റെ വാഴത്തോട്ടം മുതല്‍ ഉപ്പേരിക്കടവരെയുള്ള യാത്രയിങ്ങനെ. അമ്പത് കൊല്ലമായി ചന്ദ്രന് ചങ്ങാലിക്കോടന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് പാട്ടത്തിനെടുത്താണ് പണിയേറെയും കന്നിമാസത്തില്‍ തുടങ്ങുന്ന അധ്വാനം ചിങ്ങത്തില്‍ വിളവെടുക്കും കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്നതുപോലെ കൊല്ലം മുഴുവന്‍ പരിപാലനം ഇക്കുറി മുണ്ടത്തിക്കോട്ടെ പാട്ടത്തിനെടുത്ത പറമ്പില്‍ 70 വാഴ നട്ടു.

വിളഞ്ഞു പാകമാകും വരെ 500 വാഴ ഒന്നിന് ചെലവായി താങ്ങു കൊടുക്കാനുള്ള തൂണിന് വില 150. തണ്ടു ചീയലും പ്രതികൂല കാലാവസ്ഥയും തിരിച്ചടിച്ചു. 60 രൂപയാണ് കിലോയ്ക്ക് വില. ഇന്നു വെട്ടിയ കുല പത്തുകിലോ പിണ്ടിത്തൂക്കം കിഴിച്ച് കിട്ടിയത് 540 രൂപ 150 നഷ്ടം. കടയില്‍ പഴമായും കായായും വില്‍പന 20 രൂപ കൂട്ടി. കിലോയ്ക്ക് 80 രൂപ. ഉപ്പേരിക്ക് സഹകരണ സംഘത്തില്‍ വില 500 രൂപ. ശര്‍ക്കര വരട്ടിക്ക് 520. പുറം വിപണിയില്‍ ഉപ്പേരി 600 കടക്കും.

വറുത്തെടുത്ത ഉപ്പേരി കാണാന്‍ എന്ത് രസാ ! പക്ഷെ കര്‍ഷകന്‍ ദുരിതത്തിലാണ് ; കാണാം ഉപ്പേരി യാത്ര