പ്രമാദമായ സുന്ദരിയമ്മ കൊലക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ജയേഷിനെ പോക്സോ കേസിലും വെറുതെവിട്ടു
സുന്ദരിയമ്മ കേസിൽ ജയേഷിനെ വെറുതെ വിട്ട കോടതി, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നേരത്തെ വിധിച്ചിരുന്നു.
![once accused and freed by court sundariyamma murder case jayesh acquitted in another pocso case afe once accused and freed by court sundariyamma murder case jayesh acquitted in another pocso case afe](https://static-ai.asianetnews.com/images/01hmdpvbw76m1n15z534d0zcz1/jayesh-sundariyamma_363x203xt.jpg)
കോഴിക്കോട്: പ്രമാദമായ സുന്ദരിയമ്മ കൊലപാതക കേസിൽ കോടതി കുറ്റവിമുക്തനക്കിയ വ്യക്തിയെ മറ്റൊരു പോക്സോ കേസിലും കോടതി വെറുതെ വിട്ടു. പയ്യനാക്കൽ സ്വദേശി ജയേഷിനെയാണ് കോഴിക്കോട് പോക്സോ ഫസ്റ്റ് ട്രാക്ക് കോടതി വെറുതെ വിട്ടത്.
സ്കൂളിൽ കയറി വിദ്യർഥിയെ ഉപദ്രവിച്ചു എന്നായിരുന്നു ജയേഷിന് എതിരായ കേസ്. തെളിവുകളുടെ അഭാവത്തിൽ ആണ് കോടതി ഇന്ന് ജയേഷിനെ വെറുതെ വിട്ടത്. 2022 സെപ്റ്റംബർ 22 നായിരുന്നു ഈ കേസിന് ആസ്‌പദമായ സംഭവം. അതേസമയം തന്നെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നു എന്നാണ് ജയേഷിന്റെ ആരോപണം. സുന്ദരിയമ്മ കേസിൽ ജയേഷിനെ വെറുതെ വിട്ട കോടതി, ഈ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നേരത്തെ വിധിച്ചിരുന്നു.
2012 ജൂലൈയില്‍ വട്ടക്കിണറിന് സമീപം സുന്ദരിയമ്മ എന്ന വയോധിക വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ജയേഷിനെ പിടികൂടുകയും പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ഏറെ കോളിളക്കം ഉണ്ടാക്കിയ കേസായിരുന്നു സുന്ദരിയമ്മയുടെ കൊലപാതകം. പ്രതിക്കെതിരായ തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഈ കേസിൽ ജയേഷിനെ വെറുതെ വിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...