പെട്ടിമുടി ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെടുത്തു, ഇനി കണ്ടെത്താനുള്ളത് നാലുപേരെ
പാറക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നാട്ടുകാരും വനംവകുപ്പും ചേർന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. നാട്ടുകാരും വനംവകുപ്പും ചേർന്നുള്ള പരിശോധനയിൽ പെട്ടിമുടിയിൽ നിന്ന് 14 കിലോമീറ്റർ മാറി ഭൂതക്കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ പെട്ടിമുടി അപകടത്തിൽ മരണം 66 ആയി.
പുഴയിൽ പാറക്കൂട്ടത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം. ഇത് പുറത്തെടുക്കുന്നതിന് പത്തംഗ അഗ്നിശമനസേനാ സംഘം ശ്രമം തുടങ്ങി. പെട്ടിമുടിൽ വച്ച് തന്നെ ഇൻക്വിസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. 70 പേരാണ് പെട്ടിമുടിയിൽ മണ്ണിനടിയിൽപ്പെട്ടത്. ഇതിൽ നാല് പേരെ ഇനി കണ്ടെത്താനുണ്ട്.