കെ കെ മഹേശൻ മരിച്ചിട്ട് ഒരു വർഷം; നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്
കേസ് ഇല്ലാതാക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നു. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാർ മഹേശനെ കള്ളനാക്കാൻ നടക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശൻ്റെ മരണത്തിൽ നീതി തേടി കുടുംബം ഹൈക്കോടതിയിലേക്ക്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ ഉന്നതരെ കേസിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നുവെന്ന് കുടുംബം ആരോപിച്ചു. യൂണിയൻ ഓഫീസിൽ മഹേശൻ തൂങ്ങി മരിച്ചിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിനും സർക്കാരിനുമെത്തിരെ രൂക്ഷവിമർശനമാണ് മഹേശന്റെ കുടുംബം ഉന്നയിക്കുന്നത്. മരിക്കുന്നതിനു തൊട്ട് മുൻപ് മഹേശൻ എഴുതിയ കുറിപ്പുകളിൽ വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരുടെ പേരുകൾ കൃത്യമായി പറഞ്ഞിരുന്നു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കേസ് അന്വേഷണം ഏൽപ്പിച്ചെങ്കിലും ആരോപണവിധേയരെ ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല.
കേസ് ഇല്ലാതാക്കാൻ ലോക്കൽ പൊലീസ് ശ്രമിക്കുന്നു. മാരാരിക്കുളം സ്റ്റേഷനിലെ പൊലീസുകാർ മഹേശനെ കള്ളനാക്കാൻ നടക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് മഹേശന്‍റെ കുടുംബത്തിന്‍റെ തീരുമാനം. എസ്എൻഡിപി യോഗം ജനറൽ സെക്രചട്ടറി വെള്ളാപ്പള്ളി നടേശന്‍റെ വിശ്വസ്തനായിരുന്ന കെ കെ മഹേശൻ കഴിഞ്ഞ വർഷം ജൂൺ 24 നാണ് കണിച്ചുകുളങ്ങരയിലെ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ചത്. മഹേശന്‍ പുറത്തുവിട്ട കത്തുകളും ഡയറിക്കുറിപ്പുകളും വെള്ളാപ്പള്ളിയെയും കൂട്ടരെയും ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona