പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ഒരു 'അര സംഘി' ആണെന്നും അങ്ങനെയൊരാളെ മണ്ഡലത്തിന് ആവശ്യമില്ലെന്നും ഡോ. പി സരിൻ. ഗാസ വിഷയത്തിലെ പിഷാരടിയുടെ പഴയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉന്നയിച്ച വിമർശനങ്ങൾ പങ്കുവെച്ചാണ് സരിൻ്റെ പ്രതികരണം.
പാലക്കാട്: അര സംഘിയും മുഴു സംഘിയും പാലക്കാടിന് വേണ്ടേ വേണ്ടെന്ന് ഡോ. പി സരിൻ. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്‍റെ വാക്കുകൾ ഷെയര്‍ ചെയ്തുകൊണ്ടാണ് സരിന്‍റെ വിമര്‍ശനങ്ങൾ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയുടെ പഴയ പരാമര്‍ശങ്ങൾ ഓർമ്മിപ്പിച്ചാണ് സിപിഎം വിമര്‍ശനങ്ങൾ കടുപ്പിച്ചിട്ടുള്ളത്. ഗാസയിൽ മനുഷ്യക്കുരുതി നടത്തിയതിൽ ഇവിടെ പ്രതിഷേധിച്ചിട്ട് എന്തു കാര്യം എന്നാണ് പിഷാരടി പറയുന്നത്.
ഇദ്ദേഹം ഒരു അരസംഘിയെ പോലെയല്ലേ സംസാരിച്ചത്? സംഘികൾക്ക് മാത്രമല്ലേ ലോകത്തിൽ ഇസ്രയേലിനെ ന്യായീകരിക്കാൻ കഴിയുക. ഒരു അരസംഘിയുടെ മനസുമായാണ് ഇവിടെ യുഡിഎഫിന്‍റെ സ്ഥാനാർഥിത്വം. കാലാകാലമായി ബിജെപി കോൺഗ്രസ് ഡീലിന്‍റെ തുടർച്ചയാണിതെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. ഈ മണ്ഡലം രൂപവത്കരണത്തിനു ശേഷം ജയിച്ചതെല്ലാം കോൺഗ്രസ് ആണ്. ജില്ലയിലെ 12 മണ്ഡലങ്ങളിൽ കോൺഗ്രസിന് ഉറപ്പുള്ള ഒരു മണ്ഡലമാണ് പാലക്കാട്. അത് നിങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്. അങ്ങനെയുള്ള മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം അല്ലേ യഥാർത്ഥത്തിൽ കോൺഗ്രസ് നടത്തേണ്ടത്.
രാഷ്ട്രീയ പോരാട്ടത്തിന് പറ്റിയ ആളെയാണോ ഇപ്പോൾ കോൺഗ്രസ് ഇവിടെ നിയോഗിച്ചത്? പ്രധാന നേതാക്കൾ മത്സരിച്ചാൽ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് മണ്ഡലത്തിൽ എന്ന് നമുക്ക് പറയാം. കോമഡി ഷോ ചെയ്യുന്ന ഒരു കലാകാരൻ എന്നത് മാത്രമാണ് പിഷാരടിയുടെ പ്രത്യേകത. ജില്ലയിൽ കോൺഗ്രസിന് ആകെയുള്ള ഒരു മണ്ഡലമാണിത്. അങ്ങനെയുള്ള ഇവിടെ എന്തിനാണ് ഇത്ര ദുർബലനായ, ഒരു രാഷ്ട്രീയ ധാരണയും ഇല്ലാത്ത ഒരാളെ മത്സരിപ്പിച്ചത് എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു. അതേസമയം, ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയുമായുള്ള ചിത്രം പങ്കുവെച്ചപ്പോഴുള്ള രമേഷ് പിഷാരടിയുടെ കമന്‍റും സിപിഎം ചര്‍ച്ചയാക്കുന്നുണ്ട്.


