തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ കോട്ടയം ആകാശപാത പൂർത്തിയാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പദ്ധതിയെക്കുറിച്ച് പരസ്യസംവാദത്തിന് തയ്യാറുണ്ടോയെന്ന് സിപിഎം വെല്ലുവിളിച്ചതോടെ ആകാശപാത വീണ്ടും കോട്ടയത്ത് പ്രധാന ചർച്ചാവിഷയമായിരിക്കുകയാണ്.

കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യ പരിഗണന ആകാശപാത പുതിയ കാലത്തിന് അനുസരിച്ച് പൂർത്തിയാക്കുന്നതിനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പദ്ധതിക്ക് ഇടംകോൽ ഇട്ടത് ഇടതു പക്ഷമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമുണ്ടയാൽ സമന്വയ സ്ഥാനാർഥിയായി പരിഗണിക്കപെടാൻ ആഗ്രഹമുണ്ടോയെന്ന് ചോദ്യത്തിന്, താൻ ആരോടും ഒന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആയിരുന്നു ഹലോ വോട്ടറോട് തിരുവഞ്ചൂരിന്‍റെ മറുപടി.

ആകാശപാത എന്ന തന്‍റെ സ്വപ്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് എംഎല്‍എയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്ന്, ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. യുഡിഎഫിന്‍റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളുള്ള ടവറിന്‍റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്‍റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. പദ്ധതി നിര്‍വഹണത്തില്‍ നിന്ന് കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണമെന്ന പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന ആക്ഷേപവും എംഎല്‍എ ഉന്നയിക്കുന്നുണ്ട്.

വെല്ലുവിളിച്ച് സിപിഎം

എന്നാല്‍, എംഎല്‍എയോട് ആകാശപാതയുടെ കാര്യത്തില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് സിപിഎം. ആശകാപാതയുടെ മുകളില്‍ നിന്നാല്‍ കോട്ടയം മുഴുവന്‍ കാണാവുന്ന ടവര്‍ ഉണ്ടാക്കുമെന്നാണ് എംഎല്‍എ പറയുന്നത്. സംസ്ഥാന പാതയുടെ നടുവിലാണോ ടവര്‍ ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ചോദിച്ചു. ആശകാപാതയ്ക്ക് എവിടെ ലിഫ്റ്റ് പണിയുമെന്ന ഒറ്റ കാര്യത്തിൽ എങ്കിലും എംഎല്‍എ ഒരു മറുപടി പറയുമോ എന്നും അവിടെ വന്നാല്‍ അത് കാണിച്ച് തരാമോയെന്നും അനിൽകുമാര്‍ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും കോട്ടയത്തെ ഏറ്റവും വലിയ ചർച്ചകളിൽ ഒന്നായി മാറിയിരിക്കുകയാണ് ആകാശപാത.