'കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ട'; കൂടുതല്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി
ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണം.
കോട്ടയം: കെപിസിസി പ്രസിഡന്‍റിനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് സര്‍ക്കാരും സിപിഎമ്മും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്‍റിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്.
ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ച് മുഖ്യമന്ത്രി സ്വയം ആലോചിക്കണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് തന്റെ പ്രസ്താവനയ്ക്ക് വിശദീകരണം നല്കിയിട്ടുണ്ടെന്നും അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതേസമയം, കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിലാണ് അദ്ദേഹം ഈ വിഷയത്തില്‍ മറുപടി പറഞ്ഞത്. മുല്ലപ്പള്ളി തന്നെ അതിനെകുറിച്ച് വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യുഡിഎഫ് എപ്പോഴും അനുരഞ്ജന മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പോകുന്നത്.
ഇതിന് മുമ്പും കേരള കോണ്‍ഗ്രസ് ഭിന്നിച്ചിട്ടുണ്ട്. ആ അവസരങ്ങളില്‍ രണ്ട് വിഭാഗവും യുഡിഎഫില്‍ തന്നെ തുടരുകയായിരുന്നു. ഈ പ്രാവശ്യവും അത് തന്നെ വേണമെന്നാണ് യുഡിഎഫിന്‍റെ പൊതുവായ ആഗ്രഹം. രണ്ട് കൂട്ടരും പറഞ്ഞ കാര്യങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്യാമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെപിസിസി അധ്യക്ഷനെ തള്ളി മുസ്ലീം ലീഗ് രംഗത്ത് വന്നു. എന്നാല്‍, ഈ വിഷയത്തിന്‍റെ പേരില്‍ പ്രതിപക്ഷത്തെ ആകെ വിമർശിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് ശരിയല്ല. മുല്ലപ്പള്ളിയുടെ പരാമർശത്തിൽ അദ്ദേഹം തന്നെ തീരുമാനമെടുണമെന്നും ലീഗ് ആവശ്യപ്പെട്ടു.