നൗഷാദിനെ എസ്ഡിപിഐ കരുതിക്കൂട്ടി കൊലപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി
കേസിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമാണ്. നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പൊലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എസ്ഡിപിഐക്കെതിരെ കടുത്ത പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. കൊല്ലപ്പെട്ട കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്‍റെ വീട് സന്ദര്‍ശിച്ച ശേഷമാണ് എസ്ഡിപിഐക്കെതിരെ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നത്.
നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയതെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. കേസിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമാണ്. നൗഷാദിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പൊലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നു. സംഭവത്തില്‍ എത്രയും വേഗം സർക്കാരിന്റെയും പൊലിസ് അധികാരികളുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണം. അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അതേസമയം, ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 20 പേര്‍ കസ്റ്റഡിയിലെന്ന് തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ അറിയിച്ചു. ഇവരെല്ലാം എസ്ഡിപിഐ ബന്ധമുളളവരാണെന്നും ഡിഐജി വ്യക്തമാക്കി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ ഉടൻ പിടിയിലാകുമെന്നും ഡിഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ചാവക്കാട് പുന്ന കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാത്തത് അത്ഭുതകരമാണ്.
നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതിക്കൂട്ടിയാണ് കൊലപ്പെടുത്തിയത്.
നൗഷാദിന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടങ്കില്‍ പോലീസ് നേരത്തെ നടപടികളെടുക്കേണ്ടിയിരുന്നു.
സംഭവത്തില്‍ എത്രയും വേഗം സർക്കാരിന്റെയും, പോലിസ് അധികാരികളുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി ഉടന്‍ അറസ്റ്റ് ചെയ്യണം.
അറസ്റ്റ് വൈകിയാല്‍ ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ട് പോകും.
അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ വസതിയിലെത്തി കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നു.