പ്രതിഷേധങ്ങളെത്തുടർന്ന് ഒരു പദ്ധതി മാറ്റിവെക്കുന്നത് നാണക്കേടോ ബലഹീനതയോ ആയി സർക്കാർ കണക്കാക്കേണ്ടതില്ല. വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ദില്ലി: കെ റെയില്‍ (K Rail) പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി (Oommen Chandy). പദ്ധതി കേരളത്തിന് ഗുണം ചെയ്യില്ല. ഹൈ സ്പീഡ് റെയിൽ കേരളത്തിന്‍റെ പശ്ചാത്തലത്തിൽ നടപ്പാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യുഡിഎഫ് സർക്കാർ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയൽസ് ഇല്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിഷേധങ്ങളെത്തുടർന്ന് ഒരു പദ്ധതി മാറ്റിവെക്കുന്നത് നാണക്കേടോ ബലഹീനതയോ ആയി സർക്കാർ കണക്കാക്കണ്ടതില്ല. ആറൻമുള വിമാനത്താവളം പ്രതിഷേധം കണക്കിലെടുത്താണ് യുഡിഎഫ് സർക്കാര്‍ മാറ്റിവെച്ചത്. വ്യത്യസ്ത അഭിപ്രായങ്ങളെ കണക്കിലെടുക്കേണ്ടത് സർക്കാരിന്‍റെ കടമയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂർ എയർപോർട്ട്, കൊച്ചി മെട്രോ, നെടുമ്പാശ്ശേരി എയർപോർട്ട് എന്നിവ യുഡിഎഫ് സർക്കാരിന്‍റെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. വികസന കാര്യത്തിൽ യുഡിഎഫ് പ്രത്യേക താൽപ്പര്യം എടുത്തിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ പ്രതിഷേധം വരുമ്പോൾ കണ്ടില്ലെന്ന് നടിക്കില്ലെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

  • 'കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല, നിര്‍ദ്ദേശം നല്‍കിയിട്ടില്ല', കെ റെയില്‍ വാദം തള്ളി റവന്യൂ മന്ത്രി

സില്‍വര്‍ലൈന്‍ (Silver Line) അതിരടയാള കല്ലിടാന്‍ നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പെന്ന കെ റെയില്‍ വാദം തള്ളി മന്ത്രി കെ രാജന്‍ (K Rajan). കല്ലിടുന്നത് റവന്യൂവകുപ്പ് അല്ല. കല്ലിടാന്‍ റവന്യൂവകുപ്പ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഭീഷണിപ്പെടുത്തി ആരില്‍ നിന്നും ഭൂമി ഏറ്റെടുക്കില്ല. റവന്യൂവകുപ്പ് സ്ഥലമേറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഏജന്‍സി മാത്രമാണ്. ഉത്തരവാദിത്തമില്ലാതെ എന്തെങ്കിലും പറയരുത്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോട്ടയം നട്ടാശ്ശേരിയിൽ കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. പൊലീസ് സുരക്ഷയില്‍ പത്തിടത്താണ് കെ റെയിലിന്‍റെ അടയാള കല്ലിട്ടത്. കൂടുതല്‍ സ്ഥലത്ത് കല്ലിടനാണ് കെ റെയില്‍ ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ പ്രദേശത്ത് കൂടുതല്‍ ആളുകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ നീക്കം. അതിനിടെ എറണാകുളം പിറവത്ത് കല്ലിടൽ നടന്നേക്കും എന്ന വിവരത്തെ തുടർന്ന് പ്രതിഷേധക്കാര്‍ പ്രദേശത്ത് സംഘടിച്ചു.