"ഇടത് സര്‍ക്കാരിന്‍റെ തലതിരിഞ്ഞ നയങ്ങളുടെ ഇര"; അനുവിന്‍റെ വീട് സന്ദര്‍ശിച്ച് ഉമ്മൻചാണ്ടി
ജോലി കിട്ടാതെ മനസ്സ് നൊന്താണ് മകൻ മരിച്ചത് എന്ന് അമ്മയും അച്ഛനും പറഞ്ഞു. മരണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ പ്രതിനിധികളാരും അന്വേഷിച്ചില്ലെന്ന് കുടുംബം
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് ഉമ്മൻചാണ്ടി. അനുവിന്‍റെ കുടുംബത്തിന് ആശ്വാസം പകരാൻ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു
പിഎസ്‍സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്‍റെ വീട്ടിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അച്ഛനോടും അമ്മയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. എംഎൽഎമാരായ ഷാഫി പറമ്പിൽ കെഎസ് ശബരീനാഥൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം കാരക്കോണത്തെ വീട്ടിലെത്തിയിരുന്നു.
ആത്മഹത്യാ വിവരം അറിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പഠിച്ചവർക്ക് എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു എംഎൽഎ സികെ ഹരീന്ദ്രൻ വീട്ടിൽ പോയി ചോദിച്ചപ്പോൾ പറഞ്ഞത് എന്ന് അനുവിന്‍റെ അച്ഛൻ സുകുമാരൻ നായർ ആരോപിച്ചിരുന്നു.