ഗുരുവായൂർ കൊലപാതകവും ഊബർ ആക്രമണവും; കേസുകൾ വേഗത്തിൽ തീർത്തത് ഓപ്പറേഷൻ റേഞ്ചർ പദ്ധതിയിലൂടെ
ക്രിമിനിൽ സ്വഭാവമുള്ള ആളുകളെ നിന്ത്രിക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമാണ് തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലായി ഓപ്പറേഷൻ റേഞ്ചർ നടപ്പിലാക്കിയത്.
തൃശ്ശൂര്‍: ഗുരുവായൂർ കൊലപാതകവും ഊബർ ആക്രമണവുമുൾപ്പെടെ തൃശ്ശൂർ റേഞ്ച് പരിധിയിലെ പ്രമാദമായ കേസുകൾ വേഗത്തിൽ തീർത്തത് ഓപ്പറേഷൻ റേഞ്ചർ എന്ന പദ്ധതിയിലൂടെയെന്ന് റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ. ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കിയ പദ്ധതി ഫലപ്രദമായി മുന്നേറുകയാണെന്നും ഡിഐജി വ്യക്തമാക്കി. ക്രിമിനിൽ സ്വഭാവമുള്ള ആളുകളെ നിന്ത്രിക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമാണ് തൃശ്ശൂർ പാലക്കാട് മലപ്പുറം ജില്ലകളിലായി ഓപ്പറേഷൻ റേഞ്ചർ നടപ്പിലാക്കിയത്. ഇതുപ്രകാരം കുറ്റവാളികളെ തരം തിരിച്ച് പട്ടിക തയ്യാറാക്കി ഓരോ പൊലീസ് ഉദ്യോഗസ്ഥരെ ഓരോ കുറ്റവാളിയെ നിരീക്ഷിക്കാൻ ഏൽപ്പിച്ചു.
മയക്കുമരുന്ന് വിതരണം കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്ത്വത്തിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രത്യേക സംവിധാനമൊരുക്കി. ഇവയെല്ലാം പ്രമാദമായ കേസുകൾ തീർക്കുന്നതിന് കാരണമായി. 198 പിടികിട്ടാപുള്ളികളെയും വാറണ്ട് കേസുകളിലെ 948 പേരെയും പിടികൂടി. 38 പേരുടെ പേരിൽ ഗുണ്ടാനിയമപ്രകാരമുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. പെൺകുട്ടികൾ കാണാതാകുന്ന സംഭവങ്ങൾ നിരീക്ഷിക്കാൻ ഡിവൈഎസ്പി യുടെ നേതൃത്ത്വത്തിൽ ജില്ലകളിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.