ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന ലഹരിവിരുദ്ധ റെയ്ഡിൽ ഇന്ന് മാത്രം 109 കേസുകൾ രജിസ്റ്റർ ചെയ്യുകയും 131 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തലസ്ഥാനത്തെ കഴക്കൂട്ടത്ത് നിന്ന് 7 കിലോഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിലായതാണ് പ്രധാന സംഭവം. എഡിജിപിയുടെ നിർദ്ദേശപ്രകാരം നടക്കുന്ന റെയ്ഡുകൾ പുരോഗമിക്കുകയാണ്
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായ ലഹരിവിരുദ്ധ റെയ്ഡുകളിൽ ഇന്ന് 109 കേസ് രജിസ്റ്റർ ചെയ്തെന്ന് പൊലീസ്. 131 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നിർദ്ദേശ പ്രകാരം ഒരേ സമയം നടത്തിയ റെയ്ഡിൽ മിക്ക ജില്ലകളിൽ നിന്നും ലഹരിവസ്തുക്കളുമായി നിരവധി പേരെ പിടികൂടി. തലസ്ഥാനത്ത് വർക്കല, കാട്ടാക്കട, കഴക്കൂട്ടം എന്നിവടങ്ങളിൽ നിന്നാണ് ലഹരിവസ്തുക്കളുമായി യുവാക്കളെ പിടികൂടി. കഴക്കൂട്ടത്ത് ഏഴു കിലോഗ്രാം എം ഡി എം എയുമായി ഷാരോണിനെ ഡാൻസാഫ് പിടികൂടി. സ്ഥിരം ലഹരിവിൽപ്പനക്കാരമാണ് ഷാരോണ്‍. കാട്ടാക്കടയിൽ അജിത്ത് എന്നയാൾ കസ്റ്റഡിയിലായി. വാഹനം നിർത്താതെ പോയ ആളെ പിന്തുടർന്ന്, ഇന്ന് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് തോക്കും ആയുധങ്ങളും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. വർക്കലയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ വടശ്ശേരിക്കോണം സ്വദേശി സതീഷ് മീഡിയം ക്വാണ്ടിറ്റി എം ഡി എം എയുമായി പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായ ലഹരിവിരുദ്ധ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്.
4037 കേസുകൾ, 2203 ഗ്രാം എം ഡി എം എ പിടികൂടി
അതേസമയം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഈ മാസം 25 വരെ 4037 കേസുകൾ രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വിവിധ ലഹരിക്കേസുകളിലായി 4340 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 2203 ഗ്രാം എം ഡി എം എയും 376 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കൊമേഴ്ഷ്യൽ കോണ്ടിറ്റിയിൽ 36 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
