ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സർക്കാർ പറിക്കേണ്ടതെന്ന് പ്രതിപക്ഷം: പേവിഷ ആശങ്ക ശരിവച്ച് മുഖ്യമന്ത്രി
വാക്സീനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി.പേവിഷ ബാധയേറ്റ് ഈവർഷം ഇത് വരെ 20 പേര്‍ മരിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്ജ് .
തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവനായശല്യം നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ഒരു ലക്ഷത്തിലേറെ പേര്‍ക്ക് നായകളുടെ കടിയേറ്റു. സഭ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പി.കെ.ബഷീര്‍ ആവശ്യപ്പെട്ടു.പേവിഷ ബാധ ഏറ്റ് ഈവർഷം ഇത് വരെ 20 പേര്‍ മരിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. കുത്തിവയ്പ്പ് എടുത്തിട്ടും മരിച്ചവർ പേവിഷ ബാധയേൽക്കാൽ കൂടുതൽ സാധ്യതയുള്ള ഭാഗങ്ങളിൽ മുറിവേറ്റവരാണ്.15 പേർ വാക്സീൻ എടുത്തിരുന്നില്ല.തെരുവ് നായ്ക്കളുടെ വന്ധ്യംകരണം പൂർണമായി നിലച്ചു എന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലച്ചെന്ന് പികെ ബഷീർ കുറ്റപ്പെടുത്തി. സർക്കാർ വിഷയം ഗൗരവമായി കാണുന്നില്ല, കുട്ടികളടക്കം സാധാരണക്കാരുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കരുത് .തെരുവുനായ് പ്രശ്നത്തിലെന്താ കോടതി ഇടപെടാത്തത്?.ലോകായുക്തയുടെ അല്ല പട്ടിയുടെ പല്ലാണ് സർക്കാർ പറിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തെരുവുനായ് കടിച്ചുള്ള മരണം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്സീനെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.വാക്സീന്‍റെ ഗുണമേൻമയെ കുറിച്ചുയർന്ന ആക്ഷേപങ്ങളെ വ്യക്തമായീ പരാമർശിച്ച് ആരോഗ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.
തെരുവ്നായ ശല്യം മൂലം കുട്ടികളെ മനസ്സമാധാനത്തോടെ സ്കൂളുകളിലേക്കയക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല.നിലവാരമില്ലാത്ത വാക്സിൻ വ്യാപകമായി വിതരണം ചെയുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് ആശങ്കകൾ ഉണ്ട്ആരോഗ്യ വകുപ്പ് മരണങ്ങളെ കുറിച്ചാണ് പരിശോധിച്ച് വരുന്നത്. വാക്സിന്‍റെ ഗുണനിലവാരത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയില്ല.