Asianet News MalayalamAsianet News Malayalam

കേസുകൾ ആയുധമാക്കി ഭരണപക്ഷം; മറുപടി നൽകി മുഖ്യമന്ത്രി; അപമാനിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നൽകിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കെസി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കിൽ നോക്കാമെന്ന് സ്പീക്കർ മറുപടി നൽകി

Opposition leader Ramesh Chennithala asks Governor to stop investigation against him says CM Pinarayi
Author
Thiruvananthapuram, First Published Jan 12, 2021, 9:35 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്ന യുഡിഎഫിനെ സമ്മർദ്ദത്തിലാക്കി നിയമസഭയിൽ ഭരണപക്ഷം. പ്രതിപക്ഷ അംഗങ്ങൾക്കെതിരായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് പ്രതിക്ഷത്തെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ഭരണപക്ഷത്തെ അംഗങ്ങൾ സ്വീകരിച്ചത്. 

അഴിമതി ആരോപണങ്ങളിൽ പ്രതിരോധത്തിലായ സർക്കാർ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ചോദ്യങ്ങൾ മറുപടിയായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിഡി സതീശൻ, എംസി കമറുദ്ദീൻ, ഉമ്മൻ ചാണ്ടി, അനൂപ് ജേക്കബ് തുടങ്ങി പ്രതിപക്ഷ നിരയിലെ നിരവധി പേർക്കെതിരെ ചോദ്യങ്ങൾ ഉയർന്നു.

ബാർ കോഴ കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിനെതിരായ ചോദ്യം. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചോദ്യോത്തര വേളയിൽ മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് അന്വേഷണങ്ങളെ കുറിച്ചായിരുന്നു അംഗങ്ങളുടെ ചോദ്യം. ബാർ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കാൻ കൈക്കൂലി കൊടുത്തെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. ആ സംഭവത്തിൽ ഒരു രഹസ്യാന്വേഷണം നടത്തി. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സർക്കാർ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവർണറെ സമീപിച്ചത് എന്നും പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നൽകിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കെസി ജോസഫ് പ്രതികരിച്ചു. ചോദ്യം പരിശോധിക്കാൻ സംവിധാനങ്ങളുണ്ട്, പിഴവുണ്ടെങ്കിൽ നോക്കാമെന്ന് സ്പീക്കർ മറുപടി നൽകി. വിഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തിൽ വിജിലൻസിന് അന്വേഷിക്കാൻ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മറ്റ് കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൈറ്റാനിയം കേസിൽ മുൻധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടിൽ സിബിഐ എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാർ കോഴ രണ്ട് തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തന്റെ പേരുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഡിയിൽ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. താൻ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്‌വേലയാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ തന്നെ ബഹളം വെക്കുന്നുവെന്ന് പിണറായി മറുപടി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഈ സർക്കാർ അഴിമതിയില്ലാത്ത നാടെന്ന പേര് ഉയർത്തി. വൻകിട കമ്പനികൾ കേരളത്തിലേക്ക് വരുന്നു. വലിയ വികസനം നടക്കുന്നു. അതിൽ വിഷമമുണ്ടെങ്കിൽ അത് മനസിൽ വെച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിനെയും ആശങ്കപ്പെടേണ്ടതോ ഭയപ്പെടേണ്ടതോ ഇല്ല. ജനത്തിന്റെ കൈയ്യിൽ നിന്ന് കരണത്ത് അടി കൊണ്ടവരാണ് പ്രതിപക്ഷത്ത് ഇരിക്കുന്നത്. ജനം ജനത്തിന്റെ അനുഭവത്തിലാണ് പറയുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ചവർ അഴിമതി തൊട്ടുതീണ്ടാത്തവരെ കുറിച്ച് അഴിമതി അഴിമതി എന്ന് ആവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios