വിദേശത്തുള്ള കുട്ടികളുടെ കൃത്യമായ കണക്ക് പോലും കേന്ദ്രത്തിന്‍റെ കയ്യിലില്ലെന്നും അതിർത്തിയിലെത്തിയ കുട്ടികളെ പോലും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: റഷ്യൻ (Russia) അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രൈനിൽ (Ukraine) കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയെല്ലാം ഇനിയും തിരികെയെത്തിക്കാൻ (Evacuation) സാധിക്കാത്തതിൽ കേന്ദ്ര സർക്കാരിനെയും സംസ്ഥാന സ‍ർക്കാരിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് (Opposition Leader) വി ഡി സതീശൻ (V D Satheesan) രംഗത്ത്. കേന്ദ്രവും സംസ്ഥാനവും നടപടി തുടങ്ങിയത് വൈകിയാണെന്നും ഇതാണ് തിരിച്ചെത്തിക്കൽ നടപടി കൃത്യമായി നടപ്പാക്കാനാകാത്തതെന്ന് സതീശൻ അഭിപ്രായപ്പെട്ടു.

വിദ്യാർഥികളിൽ പലരും ഇപ്പോഴും ബങ്കറുകളിലാണ് കഴിയുന്നത്. അവരുടെ അവസ്ഥ ദയനീയമാണ്. അടിയന്തര നടപടിയിലൂടെ ഇവരെയെല്ലാം നാട്ടിലെത്തിക്കാൻ കേന്ദ്രം ഇടപെടണം. കേന്ദ്ര സർക്കാർ യൂറോപ്യൻ രാജ്യങ്ങളുമായി കൃത്യമായ ആശയ വിനിമയം നടത്തിയിട്ടില്ല. അങ്ങനെ നടത്തിയിരുന്നെങ്കിൽ പ്രശ്നപരിഹാരം കൃത്യമായി നടക്കുമായിരുന്നു. വിദേശത്തുള്ള കുട്ടികളുടെ കൃത്യമായ കണക്ക് പോലും കേന്ദ്രത്തിന്‍റെ കയ്യിലില്ലെന്നും അതിർത്തിയിലെത്തിയ കുട്ടികളെ പോലും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. കുവൈറ്റ് യുദ്ധകാലത്ത് ഒഴിപ്പിക്കൽ നടപടി ഭംഗിയായി നടത്തിയ രാജ്യമാണിതെന്നും അദ്ദേഹം ഓ‍ർമ്മപ്പെടുത്തി. അതേസമയം മീഡിയ വൺ നിരോധനത്തിലും പ്രതിപക്ഷ നേതാവ് അഭിപ്രായം രേഖപ്പെടുത്തി. എന്താണ് നിരോധനത്തിന്‍റെ കാരണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും ജുഡീഷ്യറിയിൽ പോലും നടക്കാത്ത കാര്യമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

റഷ്യയുമായി സംസാരിച്ച് സുരക്ഷിത പാതയൊരുക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

യുദ്ധ മുഖത്തുള്ള യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയെല്ലാം തിരികെയെത്തിക്കാൻ റഷ്യ വഴി വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് (PM Modi) മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi vijayan) വീണ്ടും കത്തയച്ചു. യുദ്ധ മേഖലയിൽനിന്ന് (Russia Ukraine crisis) വിദ്യാർത്ഥികൾക്ക് പുറത്തുവരാൻ മാനുഷിക പരിഗണന വെച്ച് സുരക്ഷിതപാത (Humanitarian Corridor) ഒരുക്കണമെന്നും ഇതിനായി റഷ്യൻ ഭരണ നേതൃത്വവുമായി സംസാരിച്ച് വഴി കണ്ടെത്തണണെന്നും പ്രധാനമന്ത്രിയോടെ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കാർകീവ്, സുമി നഗരങ്ങളിൽ രൂക്ഷമായ ഷെല്ലാക്രമണവും ബോംബാക്രമണവും നടക്കുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നും പിണറായി ചൂണ്ടികാട്ടി. മേഖലയിലെ ബങ്കറുകളിലുള്ള വിദ്യാർഥികൾക്ക് വെള്ളവും ഭക്ഷണവും തീർന്നതിനാൽ പട്ടിണി നേരിടുകയാണ്. റെഡ് ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളെ ഉപയോഗിച്ച് ഭക്ഷണവും വെള്ളവും എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കത്ത് പൂ‍ർണരൂപത്തിൽ

യുക്രൈനിലെ യുദ്ധമേഖലയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ റഷ്യ വഴി സുരക്ഷിതമായി പുറത്തെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാർത്ഥികൾക്ക് പുറത്തു കടക്കാൻ മാനുഷിക പരി​ഗണന മുൻനിർത്തി സുരക്ഷിത പാത (Humanitarian Corridor) ഒരുക്കുന്നതിന് പ്രധാനമന്ത്രി റഷ്യൻ നേതൃത്വവുമായി അടിയന്തരമായി ഇടപെടണം. കുടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാൻ ബന്ധപ്പെട്ട സർക്കാരുകളുടെയും റെഡ്ക്രോസ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണം ഉറപ്പു വരുത്തണമെന്ന് കത്തിലൂടെ അഭ്യർത്ഥിച്ചു. 
ഒഴിപ്പിക്കൽ നടപടികൾ പ്രധാനമായും കീവ് ഉൾപ്പെടെയുള്ള യുക്രൈനിലെ പടിഞ്ഞാറൻ മേഖലകളിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ കാർക്കീവ്, സുമി തുടങ്ങിയ യുക്രൈനിലെ കിഴക്കൻ മേഖലകളിൽ ആയിരക്കണക്കിന് വി​ദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അവിടങ്ങളിൽ യുദ്ധം തീവ്രമായിട്ടുണ്ട്. ഇരു ന​ഗരങ്ങളിലും ബോംബിങ്ങും ഷെല്ലിങ്ങും രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ലഭ്യമാക്കുന്നില്ല. അതിന്റെ അഭാവത്തിൽ പല വിദ്യാർത്ഥികളും സ്വന്തം നിലയ്ക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇതവരുടെ ജീവനു വലിയ വെല്ലുവിളിയാണ് ഉയരുന്നതെന്നു കത്തിലൂടെ ചൂണ്ടിക്കാട്ടി. 

ബങ്കറുകളിലെ വി​ദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്നും കിഴക്കൻ മേഖലകളിലുള്ളവരെ റഷ്യയിലൂടെ ഒഴിപ്പിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണമെന്നും ഫെബ്രുവരി 27ന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരുന്നു.
ഓപ്പറേഷൻ ​ഗം​ഗയുടെ ഭാ​ഗമായ കേന്ദ്രസർക്കാർ ഇടപെടലുകൾക്ക് നന്ദി അറിയിച്ചു. അതിലൂടെ 244 വിദ്യാർത്ഥികളാണ് ഇതുവരെ കേരളത്തിലേക്ക് മടങ്ങിയെത്തിയത്. യുക്രൈനിൽ ഇപ്പോഴും അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നതായി അവർക്ക് ഉറപ്പു നൽകുന്നുണ്ടെന്നും കത്തിലൂടെ അറിയിച്ചു.

Scroll to load tweet…

പ്രധാനമന്ത്രിക്ക് ഫെബ്രുവരി 27 ന് മുഖ്യമന്ത്രി അയച്ച കത്ത് വായിക്കാം