പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന ഒൻപതുവയസുകാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
പാലക്കാട്: പാലക്കാട്ടെ കുഞ്ഞുവിനോദിനിക്ക് കാരുണ്യത്തിന്‍റെ കരം നീട്ടി പ്രതിപക്ഷ നേതാവ്. പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടിവന്ന ഒൻപതുവയസുകാരിക്ക് സഹായവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്രിമ കൈ വെയ്ക്കാൻ പണമില്ലാത്ത കൂലിപ്പണിക്കാരായ വിനോദിനിയുടെ മാതാപിതാക്കളുടെ സങ്കടം ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിലൂടെ അറിഞ്ഞാണ് പ്രതിപക്ഷ നേതാവിന്‍റെ ഇടപെടൽ. കുട്ടിക്ക് കൃത്രിമ കൈ നൽകാനുള്ള നടപടി നാളെത്തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
‘ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. നല്ല മിടുക്കി കുട്ടി, ഡാൻസ് ചെയ്യുമായിരുന്നു, ചിത്രം വരയ്ക്കുമായിരുന്നു. ഞാൻ അപ്പോള്‍ തന്നെ കുട്ടിയുടെ അച്ഛനെ വിളിച്ചു. ആ കൈ കൊടുക്കാമെന്ന് പറഞ്ഞു. ആ ജില്ലയിൽ തന്നെ ഏറ്റവും പ്രൊഫഷണലായി ചെയ്യുന്ന സ്ഥലത്ത് ഇന്ന് തന്നെ അറേഞ്ച് ചെയ്തിട്ട് അളവ് കൊടുത്ത് എത്രയും പെട്ടെന്ന് ആ കൈ കൊടുക്കും.’ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകളിങ്ങനെ. ‘എന്‍റെ കുട്ടിക്ക് കൈ കിട്ടിയല്ലോ, അതിൽ വലിയ സന്തോഷമുണ്ട്, സാറിനൊരുപാട് നന്ദിയുണ്ട്. കിട്ടിയെന്ന് വിചാരിച്ചതല്ല.’ വിനോദിനിയുടെ കുടുംബം അതീവ സന്തോഷത്തിലാണ്.
സെപ്റ്റംബര്‍ 24നായിരുന്നു സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടര്‍ന്ന് വിനോദിനിയുടെ കൈകള്‍ക്ക് പരിക്കേറ്റത്. പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം വിനോദിനിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്നു. കൃത്രിമ കൈ വെക്കാൻ പണമില്ലാത വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ അറിയിച്ചിരുന്നു.

