തൃക്കാക്കര നഗരസഭയില്‍ അവിശ്വാസം; അഴിമതി വിരുദ്ധരുടെ വോട്ട് കിട്ടുമെന്ന് എല്‍ഡിഎഫ്
രാവിലെ നഗരസഭയ്ക്ക് മുന്നില്‍ ഇടതുമുന്നണിയുടെ പ്രക്ഷോഭം നടന്നു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനുമടക്കം 18 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയ നോട്ടീസ് തയ്യാറാക്കി .
കൊച്ചി: യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 43 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രന്മാരുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ ഭരണം. സ്വതന്ത്രര്‍ പിന്തുണച്ചാല്‍ എല്‍ഡിഎഫിന് ഭരണം പിടിക്കാം.
രാവിലെ നഗരസഭയ്ക്ക് മുന്നില്‍ ഇടതുമുന്നണിയുടെ പ്രക്ഷോഭം നടന്നു. തൊട്ടുപിന്നാലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ഒരു സ്വതന്ത്രനുമടക്കം 18 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് അവിശ്വാസ പ്രമേയ നോട്ടീസ് തയ്യാറാക്കി . നഗരകാര്യവകുപ്പ് റീജണൽ ജോയിന്റ് ഡയറക്ടർക്കാണ് നോട്ടീസ് കൈമാറിയത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തവര്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ഭരണം വീഴുമെന്നും എൽഡിഎഫ് നേതാക്കള്‍ പറഞ്ഞു.
43 അംഗ കൗൺസിലിൽ 25 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് യുഡിഎഫിന് ഉള്ളത്. ഒരു സ്വതന്ത്രനടക്കം 18 പേര്‍ ഇടതുപക്ഷത്തും. 22 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ആയാൽ ഭരണം പിടിക്കാം. മൂന്നാഴ്ചയായി നഗരസഭ കവാടത്തിന് മുന്നിൽ എൽഡിഎഫ് നടത്തി വന്ന സമരം അവസാനിപ്പിച്ചു. അവിശ്വാസ പ്രമേയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.