ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് 2025-26 അധ്യയന വർഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലേക്ക് ഓൺലൈൻ ഓപ്ഷനുകൾ സമർപ്പിക്കാം. സർക്കാർ, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിംഗ്, സ്വകാര്യ സ്വാശ്രയ സ്വയംഭരണ എൻജിനിയറിംഗ് കോളേജുകളിലേക്കാണ് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ ക്ഷണിച്ചിരിക്കുന്നത്.

2025-26 ലെ എൻജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ജൂലൈ 16 രാവിലെ 11 മണിവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ഈ ഘട്ടത്തിൽ ലഭ്യമാക്കിയിട്ടുളള ഓപ്ഷനുകൾ തുടർന്നുളള ഘട്ടങ്ങളിൽ പുതുതായി നൽകാൻ സാധിക്കില്ല. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാ എൻജിനിയറിങ് കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽ തന്നെ ഓപ്ഷനുകൾ നൽകാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.cee.kerala.gov.in, ഫോൺ നമ്പർ: 0471-2332120, 2338487.

അതേസമയം കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് കേസിൽ സിബിഎസ്ഇ വിദ്യാർത്ഥികൾ തടസഹർജി സമർപ്പിച്ചു. നാല് വിദ്യാർത്ഥികളാണ് തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് കാട്ടി അഭിഭാഷകൻ അൽജോ കെ ജോസഫ് മുഖാന്തരം തടസഹർജി സമർപ്പിച്ചത്. റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാർത്ഥികൾ നൽകിയ ഹർജി നാളെ സുപ്രീംകോടതിയിൽ പരാമർശിക്കും. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് ഹർജി പരാമർശിക്കുക. ഹർജി വേഗത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെടും.