Asianet News MalayalamAsianet News Malayalam

Covid Vaccine : കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച ഉത്തരവ് റദ്ദാക്കി

കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിൾ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്സ് നൽകിയ ഹ‍ർജിയിലായിരുന്നു മുൻ ഉത്തരവ്. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ. 

order reducing the interval between covid vaccines was rescinded
Author
Cochin, First Published Dec 3, 2021, 11:38 AM IST

കൊച്ചി: കൊവിഡ് വാക്സിനുകൾക്കിടയിലെ (covid vaccine) ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (Kerala Highcourt) റദ്ദാക്കി. കേന്ദ്ര സർക്കാർ നൽകിയ അപ്പീലിലാണ് നടപടി.

കൊവിഷീൽഡ് വാക്സിൻ (covishield) രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള 30 ദിവസമാക്കി സിംഗിൾ ബെഞ്ച് കുറച്ചിരുന്നു. കിറ്റെക്സ് (kitex) നൽകിയ ഹ‍ർജിയിലായിരുന്നു മുൻ ഉത്തരവ്. ഇത് ചോദ്യം ചെയ്തായിരുന്നു കേന്ദ്ര സർക്കാർ അപ്പീൽ. വാക്സിനുകൾക്കിടയിൽ ഇടവേള നിശ്ചയിച്ചത് നയപരമായ തീരുമാനമെന്ന കേന്ദ്ര സർക്കാർ വാദം കൂടി അംഗീകരിച്ചാണ് ഉത്തരവ്. ഉത്തരവോടെ കൊവിഷീൽഡ് വാക്സിനുകൾക്കിടയിലെ ഇടവേള 84 ദിവസമായി തുടരും.

റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകം

രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് കേരളത്തിലെത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകം.  നവംബർ 22ന്നും സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനത്തിനുള്ള സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 

ഇന്നലെ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴിയെത്തിയയാളുടെ ജനിതക ശ്രേണീകരണത്തിനായുള്ള  സാംപിളെടുത്തത് 22ാം തിയതി. അതായത് പരിശോധിക്കാനുള്ള കേന്ദ്ര മാർഗനിർദേശം നടപ്പാവുന്നതിനും 10 ദിവസം മുൻപ്.  രണ്ടാമത്തെയാളുടെ സാംപിളെടുത്തത് 22ന് ആണ്.  മാർഗനിർദേശം നടപ്പാവും മുൻപ് തന്നെ ഒമിക്രോൺ രാജ്യത്തുണ്ടെന്ന് ചുരുക്കം. ഇത് കേരളത്തിനും വെല്ലുവിളി സൃഷ്ടിക്കുകയാണ്.  ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയവരുടെ വിവരം നിർണായകമാവുന്നത്. വിവരങ്ങളെടുത്തു വരുന്നതേ ഉള്ളൂവെന്നാണ് സർക്കാർ പറയുന്നത്.

ഇതിനിടെ 28ന് റഷ്യയിൽ നിന്ന് കൊച്ചിയിലും തിരുവനന്തപുരത്തും എത്തിയ 21 പേരെ കണ്ടെത്തി പരിശോധിക്കാൻ ശ്രമം തുടങ്ങി. ഇവർ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. കേന്ദ്ര നിർദേശമനുസരിച്ചാണ് ഇവരെ പരിശോധിച്ച് തുടർനടപടികൾക്ക് ഒരുങ്ങുന്നത്.  പുതിയ സാഹചര്യത്തിൽ പരിശോധനയും ജനിതക ശ്രേണീകരണ പഠനത്തിനുള്ള സംവിധാനവും ശക്തിപ്പെടുത്താൻ അതിവേഗ നടപടി വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. 

അതേസമയം,  ജനിതക ശ്രേണീകരണം നടത്തി സ്ഥിരീകരിക്കാനെടുത്ത കാലതാമസവും ഒമിക്രോൺ പശ്ചാത്തലത്തിൽ തിരിച്ചടിയാണ്. സാംപിളെടുത്ത് 10 ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ  രാജ്യത്തെ 2 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്.


 

Follow Us:
Download App:
  • android
  • ios