തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിൻ്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് നിയമപരമല്ലാത്ത ആനുകൂല്യങ്ങൾ വാഗ്ദാനം നൽകി കയ്യടി വാങ്ങാൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം പ്രസിഡൻ്റ് യുഹാനോൻ മാർ ദിയസ്കോറസ് കുറ്റപ്പെടുത്തി. തർക്ക വിഷയങ്ങളിൽ നിഷ്പക്ഷത പാലിക്കുന്നതിന് പകരം ഒരു വിഭാഗത്തിൻ്റെ മാത്രം വക്താവായി മുഖ്യമന്ത്രി മാറിയത് വേദനാജനകമാണ്. മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ എക്കാലവും സമാധാനപരമായ നിലപാടാണ് ഓർത്തഡോക്സ് സഭ സ്വീകരിച്ചിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചു.

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ ഓർത്തഡോക്സ് സഭയുടെ സമീപനത്തോട് തികഞ്ഞ അവഗണനയും നിഷേധാത്മക സമീപനവുമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും യുഹാനോൻ മാർ ദിയസ്കോറസ് ചൂണ്ടിക്കാട്ടി. "ആട്ടിൻ തോലിട്ട ചെന്നായ " എന്ന പ്രയോഗം ആരെക്കുറിച്ചാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുത്തൻകുരിശിൽ യാക്കോബായ സഭ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളാണ് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധത്തിന് ആധാരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്