സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി. അവനോടൊക്കെ എന്ത് മറുപടി പറയാനാണെന്നും അവനെ വലിയ ആളായി കാണുന്നില്ലെന്നും പികെ ശശി തുറന്നടിച്ചു.പാർട്ടിക്ക് വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടുമെന്നും പി. കെ. ശശി വെല്ലുവിളിച്ചു.

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ആഞ്ഞടിച്ച് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പികെ ശശി. അവനോടൊക്കെ എന്ത് മറുപടി പറയാനാണെന്നും അവനെ വലിയ ആളായി കാണുന്നില്ലെന്നും പികെ ശശി തുറന്നടിച്ചു. രേഖകളിൽ പ്രായം കുറച്ച് കാണിച്ചത് യൗവ്വനം കാത്തുസൂക്ഷിക്കാൻ എന്ന ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിനും പികെ ശശി മറുപടി നൽകി. രേഖകളിൽ കൃത്രിമത്വം കാണിച്ചെങ്കിൽ അത് തെളിയിക്കാൻ താൻ വെല്ലുവിളിക്കുകയാണെന്നും പികെ ശശി പറഞ്ഞു. പാർട്ടിക്ക് വഴിവിട്ട ബന്ധമുള്ള 14 പേരുടെ ലിസ്റ്റ് പുറത്തുവിടുമെന്നും പി. കെ. ശശി വെല്ലുവിളിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി നാമനിർദ്ദേശക പത്രികയിലെ പേരിലും വയസ്സിലും കൃത്രിമം കാട്ടിയതായാണ് എൽഡിഎഫ് മണ്‌ഡലം കമ്മിറ്റിയുടെ ആക്ഷേപം. പികെ ശശി പഠിച്ച കുലുക്കല്ലൂർ വി എ യുപി സ്‌കൂളിലെ സർട്ടിഫിക്കറ്റിലുള്ള പേര് ശശിധരൻ പി കെ എന്നാണ്. പേരിൽ മാറ്റം വരുത്തണമെങ്കിൽ നിലവിലുള്ള നിയമ പ്രകാരം ഗസറ്റ് നോട്ടിഫിക്കേഷൻ ഉണ്ടാകണം. ഇത് ചെയ്തതായി വിവരമില്ല. സ്‌കൂൾ സർട്ടിഫിക്കറ്റിൽ ജനന തീയതിയിലും കൃത്രിമം കാണിച്ചുവെന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നും എൽഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നു. എൽഡിഎഫിന്‍റെ ഈ ആരോപണത്തിന് മറുപടിയുമായാണ് പികെ ശശി സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് രംഗത്തെത്തിയത്.