മലയാളം സർവ്വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കല്‍; കൂടുതൽ പണം അനുവദിച്ച് കൊണ്ട് വീണ്ടും ഉത്തരവിറക്കിയെന്ന് ഫിറോസ്
നേരത്തെ ഒന്‍പത് കോടി രൂപ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും തിരിച്ച് പിടിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് ബാക്കി തുക കൂടി അനുവദിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന ആരോപണം.
കോഴിക്കോട്: മലയാളം സർവ്വകലാശാല ഭൂമി ഏറ്റെടുക്കുന്നതിനുള്ള രണ്ടാം ഘട്ട തുക അനുവദിക്കുന്നതിന് സർക്കാർ ധൃതി കൂട്ടുന്നതായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. നേരത്തെ ഒന്‍പത് കോടി രൂപ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും തിരിച്ച് പിടിക്കണമെന്നുമാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയതിന് പിന്നാലെയാണ് ബാക്കി തുക കൂടി അനുവദിക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കിയെന്ന ആരോപണം.
ഭൂമി ഇടപാടിലെ ക്രമക്കേടിന് പിന്നിൽ എൽഡിഎഫ് കണ്‍വീനൽ എ വിജയരാഘവൻ, മന്ത്രി കെടി ജലീൽ, വൈസ് ചാൻസലറുടെ പിഎ എന്നിവരാണെന്നും ഫിറോസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ഭൂമി എറ്റെടുക്കാൻ പണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉടൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും ഫിറോസ് പറഞ്ഞു.