പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ച സിപിഎം പ്രവർത്തകൻ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. തെരഞ്ഞെടുപ്പ് ദിവസം രാത്രി പുരുഷോത്തമന്റെ കാർ കത്തിക്കുകയും വീടിന് നേരെ കല്ലെറിയുകയും ചെയ്തിരുന്നു.

കണ്ണൂർ : പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ സി പി എം പ്രവർത്തകൻ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസിൽ മൂന്നു പേർ കൂടി പിടിയിലായി. ഡി വൈ എഫ് ഐ പ്രവർത്തകരായ അശ്വിൻ, സുനാജ്, സുജിത് എന്നിവരാണ് പിടിയിലായത്. ഇതോടെ ടി പുരുഷോത്തമന്റെ വീട് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 5 ആയി. കഴിഞ്ഞ ദിവസം രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ ആയിരുന്നു. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പോളിംഗ് കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയായ പുരുഷോത്തമൻ വീട് അക്രമിക്കുകയും കാറിന് തീവെച്ചത്. 

ആക്രമണങ്ങളിൽ പാർട്ടിക്ക് പങ്കില്ല എന്ന് സി പി എം നേതൃത്വം അവകാശപ്പെടുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ അറസ്റ്റ്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പൊലീസിന്റെ നടപടി. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലാണ് പുരുഷോത്തമന്റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തത്.