യുഡിഎഫിലെ കെ സി സുബ്രഹ്മണ്യനെ 11910 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎം സ്ഥാനാര്‍ഥിയായ സുമോദ് തോല്‍പിച്ചത്.
തരൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിനിടയിലും വീഴാതെ തരൂർ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുമോദിന് തിളക്കമാര്‍ന്ന വിജയം. തരൂരിലെ വാശിയേറിയ പോരാട്ടത്തില്‍ യുഡിഎഫിലെ കെ സി സുബ്രഹ്മണ്യനെ 11910 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സിപിഎം സ്ഥാനാര്‍ഥിയായ സുമോദ് തോല്‍പിച്ചത്. സുമോദ് 60557 വോട്ടുകൾ നേടിയപ്പോള്‍ കെ സി സുബ്രഹ്മണ്യൻ 48647 വോട്ട് നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജെപിയുടെ എം സുരേഷ്ബാബു 21162 വോട്ടുകള്‍ നേടി.
പട്ടിക ജാതി സംവരണ മണ്ഡലമായ തരൂര്‍ മണ്ഡലം നിലവില്‍ വന്നതിന് ശേഷം എല്‍ഡിഎഫ് മാത്രമാണ് ഇവിടെ ജയിച്ചിട്ടുള്ളത്. ഇത്തവണ യുഡിഎഫ് തരംഗമുണ്ടായിട്ടും തരൂര്‍ വലത്തോട്ടു ചാഞ്ഞില്ല. ഇടത് ശക്തികേന്ദ്രമായ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിന്‍റെ ഭാഗം കൂടിയാണ് തരൂര്‍ നിയോജക മണ്ഡലം. മുതിര്‍ന്ന സിപിഎം നേതാവ് എ.കെ ബാലനായിരുന്നു 2011-ലും 2016-ലും തരൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. 2021-ല്‍ എ.കെ ബാലന് പകരം മത്സരിച്ച പി.പി സുമോദ് 24,531 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ ഇവിടെ നിന്ന് വിജയിക്കുകയും ചെയ്‌തു.
മുന്‍ തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഇവിടെ 23,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണയും പി.പി സുമോദിനെ തന്നെ എല്‍ഡിഎഫ് തരൂര്‍ നിയോജക മണ്ഡലത്തില്‍ കളത്തിലിറക്കിയപ്പോള്‍ കെ.സി സുബ്രഹ്മണ്യനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ വട്ടം 43,000-ത്തിലേറെ വോട്ടുകള്‍ പിടിച്ചത് മെച്ചപ്പെടുത്തുകയായിരുന്നു ഇത്തവണ യുഡിഎഫിന്‍റെ പ്രാഥമിക ലക്ഷ്യം. 48647 വോട്ടുകളായി ഇത്തവണ വോട്ട് നില മെച്ചപ്പെടുത്തിയെങ്കിലും തംഗത്തിലും എല്‍ഡിഎഫിനെ തളര്‍ത്താൻ യുഡിഎഫിനായില്ല.



