Asianet News MalayalamAsianet News Malayalam

പി പരമേശ്വരന്റെ വിലാപയാത്ര തിരുവനന്തപുരത്തേക്ക്, സംസ്‌കൃതി ഭവനിൽ പൊതുദർശനം, സംസ്‌കാരം നാളെ

 കൊച്ചിയിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് വിലാപയാത്ര തിരിച്ചത്. ഭാരതീയ വിചാരകേന്ദ്രത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം ആലപ്പുഴ മുഹമ്മയിലുള്ള സ്വന്തം വീടായ താമരശ്ശേരിയിലേക്ക് കൊണ്ട് പോകും

P Parameshwara demise RSS samskruthi Bhavan
Author
Thiruvananthapuram, First Published Feb 9, 2020, 5:42 PM IST

തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ പി പരമേശ്വരന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. രാത്രി വൈകി തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷ.  ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്‌കൃതി ഭവനില്‍ നാളെ രാവിലെ ഒന്‍പതുവരെ പൊതുദര്‍ശനത്തിന് വെയ്ക്കും. 

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരിക്കെയാണ് അന്ത്യം. കൊച്ചിയിലെ ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് വിലാപയാത്ര തിരിച്ചത്. ഭാരതീയ വിചാരകേന്ദ്രത്തില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം ആലപ്പുഴ മുഹമ്മയിലുള്ള സ്വന്തം വീടായ താമരശ്ശേരിയിലേക്ക് കൊണ്ട് പോകും. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംസ്‌കാരം നിശ്ചയിച്ചിട്ടുള്ളത്.

ഒരുമാസത്തോളമായി ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു പി.പരമേശ്വരൻ. 93 വയസായിരുന്നു. പി. പരമേശ്വരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. "ഭാരത മാതാവിന്റെ  അർപ്പണബോധമുള്ള പ്രിയപുത്രനായിരുന്നു ശ്രീ പി. പരമേശ്വരൻ. ഇന്ത്യയുടെ സാംസ്കാരിക ഉണർവ്, ആത്മീയ പുനരുജ്ജീവനം, ദരിദ്രരെ സേവിക്കൽ എന്നിവയ്ക്കു വേണ്ടി നീക്കിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ ചിന്തകൾ സമൃദ്ധവും രചനകൾ ശ്രദ്ധേയവുമായിരുന്നു.'' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"ദേശീയതയെ ചോദ്യം ചെയ്യുന്ന കപട നവോത്ഥാന വാദികളെ എന്നും തുറന്നെതിർത്തിട്ടുള്ള പരമേശ്വർജിയുടെ ആശയമാണ് ഇന്ന് നരേന്ദ്ര മോദി സർക്കാരും പിന്തുടരുന്നത്. ഒരു തലമുറയെ വിഷലിപ്തമാക്കാനുള്ള ഇടതുനീക്കത്തെ തുടച്ചെറിഞ്ഞു കൊണ്ടാവണം പരമേശ്വർജിക്ക് ശ്രദ്ധാഞ്ജലിയൊരുക്കേണ്ടത്," എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 1927ൽ ജനിച്ച പരമേശ്വരൻ, ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീഡിഗ്രിയും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും പൂർത്തിയാക്കി. ചെറുപ്പം മുതൽ സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു. 1950 ൽ മുഴുവൻ സമയപ്രവർത്തകനായി. 1957 ൽ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറി ചുമതല വഹിച്ചു. തുടർന്ന് ഓൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പാർട്ടിയിൽ പ്രവർത്തിച്ചു. പിന്നീട് കക്ഷിരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി ആർഎസ്എസ് പ്രചാരകനായി തുടർന്നു.

കന്യാകുമാരി വിവേകാന്ദന കേന്ദ്രം അധ്യക്ഷൻ, ദില്ലി ദീൻ ദയാൽ റിസർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു. മികച്ച വാഗ്മികിയായും , എഴുത്തുകാരനായും കവിയായും പി.പരമേശ്വരൻ അറിയപ്പെട്ടു. അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2004ൽ പത്മശ്രീ പുരസ്കാരവും 2018ൽ പത്മവിഭൂഷൺ പുരസ്കാരവും പരമേശ്വരനെ തേടിയെത്തി. അമൃതകീർത്തി പുരസ്കാരം ഉൾപ്പടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios