കെ സുധാകരന് അബദ്ധം പറ്റിയതല്ലെന്നും മുഖ്യമന്ത്രിയെ മുൻപും അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്നതിനെ ചങ്ങല പൊട്ടിയ നായയെ പോലെയെന്ന് അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ആയുധമാക്കി ഇടതുമുന്നണി. കെ സുധാകരന്റെ പ്രസ്താവന പ്രകോപനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തിയപ്പോൾ, കെ സുധാകരന് അബദ്ധം പറ്റിയതല്ലെന്നും മുഖ്യമന്ത്രിയെ മുൻപും അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവും പറഞ്ഞു.

കെ സുധാകരനെതിരെ സിപിഐ

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നടത്തിയ പ്രസ്താവന ജനാധിപത്യ കേരളം അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രകോപനമുണ്ടാക്കി നേട്ടം കൊയ്യാനുള്ള കെ സുധാകരന്റെ ശ്രമം വിജയിക്കാൻ പോകുന്നില്ല. ഓരോ പ്രസ്താവനകളെയും ജനം വിലയിരുത്തുന്നത് പറയുന്നയാളുടെ സംസ്കാരവുമായി ചേർത്താണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അബദ്ധത്തിലുള്ള അധിക്ഷേപമല്ലെന്ന് പി രാജീവ്

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പ്രസ്താവന അബദ്ധത്തിൽ സംഭവിച്ച അധിക്ഷേപമല്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് വിമർശിച്ചു. മുൻപ് ചെത്തുകാരന്റെ മകനെന്ന് മുഖ്യമന്ത്രിയെ സുധാകരൻ വിശേഷിപ്പിച്ചിരുന്നു. വോട്ടർമാരെ പരിഹസിക്കുന്ന നിലപാടാണിത്. അധിക്ഷേപം അടഞ്ഞ അധ്യായമല്ല. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക് പോയി. എന്തുകൊണ്ടാണ് അതെന്ന് കാത്തിരുന്ന് കാണാമെന്നും പി രാജീവ് പറഞ്ഞു.