ദിനേശൻ എകെജി സെന്‍ററിലേക്ക് മടങ്ങുന്നതോടെ പൊളിറ്റിക്കൽ സെക്രട്ടറി പോസ്റ്റിലും മാറ്റം വരും.  

തിരുവനന്തപുരം: പി.ശശി മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന ചുമതലയിൽ എത്താൻ സാധ്യത. പുത്തലത്ത് ദിനേശൻ സെക്രട്ടറിയേറ്റ് അംഗമായതോടെയാണ് പുതിയ മുഖത്തെ നിർണ്ണായക പദവിയിലേക്ക് സിപിഎം തേടുന്നത്. പാർട്ടി പത്രത്തിന്‍റെ ചുമതലയിലും പുതിയ നേതാവ് എത്തും.

Add Asianetnews as a Preferred SourcegooglePreferred

സിപിഎം സംസ്ഥാന സമ്മേളനത്തിലെ സർപ്രൈസ് വരവ് പി.ശശിയുടേതാണ്. സമ്മേളന പ്രതിനിധി അല്ലാതിരുന്നിട്ടും വിവാദ നേതാവ് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ എത്തി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പി.ശശി എത്താൻ കളമൊരുങ്ങുന്നത്. നായനാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി പി.ശശിയായിരുന്നു. സുപ്രധാന ചുമതലയിലെ അനുഭവവും പൊലീസിനെയും ഐഎഎസ് ഉദ്യോഗസ്ഥരെയും നിയന്ത്രിച്ച പരിചയവുമാണ് ശശിയുടെ സാധ്യത കൂട്ടുന്നത്. 

താഴെ തട്ട് മുതൽ സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ആഭ്യന്തര വകുപ്പിലെ വീഴ്ചകളാണ്. പുത്തലത്ത് ദിനശൻ ആറ് വർഷമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണെങ്കിലും പൊലീസിനെ നിയന്ത്രിക്കുന്നതിൽ തുടർച്ചയായി പരാജയപ്പെട്ടു. ദിനേശൻ എകെജി സെന്‍ററിലേക്ക് മടങ്ങുന്നതോടെ പൊളിറ്റിക്കൽ സെക്രട്ടറി പോസ്റ്റിലും മാറ്റം വരും. 

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും വിശ്വസ്തനായ പി.ശശിക്ക് തന്നെയാണ് ഏറ്റവുമധികം സാധ്യത. മൂന്നാം വട്ടം സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്റർ പദവിയിൽ നിന്നും ഒഴിയും എന്നാണ് വിവരം. പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയിലേക്ക് പുത്തലത്ത് എത്താനാണ് സാധ്യത. ഇത്തവണ പൊളിറ്റ് ബ്യൂറോയിൽ നിന്നും ഒഴിയുന്ന എസ്.രാ‍മചന്ദ്രൻ പിള്ളക്കും പുതിയ ചുമതല നൽകും. സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമിതി യോഗം ബുധനാഴ്ച ചേരും.