'പാര്‍ട്ടി വിട്ടത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷം'; അനില്‍കുമാറിനെ കടന്നാക്രമിച്ച് പി ടി തോമസും ഷാഫിയും
കഷ്ടകാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് ആവശ്യം. ഇവരാണ് മുമ്പ് താക്കോൽ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞതെന്നും പി ടി തോമസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും പി ടി തോമസും. അനില്‍കുമാര്‍ കോണ്‍ഗ്രസ് വികാരം ഉള്‍ക്കൊള്ളാത്ത ആളെന്നായിരുന്നു ഷാഫിയുടെ വിമര്‍ശനം. അനിൽകുമാറിൻ്റെ അത്ര അവസരം ലഭിക്കാത്ത നിരവധി പ്രവര്‍ത്തകര്‍ കോൺഗ്രസിലുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റോ കെപിസിസി ഭാരവാഹിയോ ആകാത്തവരാണ് നിരവധിപേരും. അനിൽകുമാറിനെ രണ്ടുതവണ നിയമസഭാ സീറ്റിലേക്ക് പരിഗണിച്ചെന്നതും ഷാഫി പറമ്പില്‍ ഓർമ്മിപ്പിച്ചു.
അനില്‍കുമാര്‍ പാര്‍ട്ടി വിടുന്നത് എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച ശേഷമെന്നായിരുന്നു പി ടി തോസമിന്‍റെ വിമര്‍ശനം. കഷ്ടകാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് ആവശ്യം. ഇവരാണ് മുമ്പ് താക്കോൽ സ്ഥാനത്തിരുന്ന് നിരവധി പേരെ വെട്ടിക്കളഞ്ഞത്. വിശദീകരണം ശരിയല്ലാത്തത് കൊണ്ടാണ് പാർട്ടി വിട്ടോടിയതെന്നും പി ടി തോമസ് പറഞ്ഞു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെ പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona