ഭരണപക്ഷത്തെ കടന്നാക്രമിച്ച് എംഎല്‍എ ഹോസ്റ്റലിലെ 403ാം നമ്പര്‍ മുറിയിലെ പിടിയുടെ അവസാന കുറിപ്പുകള്‍
എംഎല്എ ഹോസ്റ്റലിലെ അദ്ദേഹത്തിന്‍റെ മുറിയായ 403 ല്‍ കയറിയാല്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക സ്റ്റഡി ടേബിളും അതിലെ ബുക്കുകളുമാണ്. അവസാനകാലത്ത് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ കുറിപ്പുകളിലും വിഷയങ്ങളേക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള പിടി തോമസിന്‍റെ താല്‍പര്യം മനസിലാവും
എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ പഠനമുറിയാക്കി മാറ്റിയ നേതാവായിരുന്നു പിടി തോമസ്. എംഎല്എ ഹോസ്റ്റലിലെ അദ്ദേഹത്തിന്‍റെ മുറിയായ 403 ല്‍ കയറിയാല്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക സ്റ്റഡി ടേബിളും അതിലെ ബുക്കുകളുമാണ്. കേരള നിയമസഭയുടെ നടപടിക്രമവും കാര്യ നിര്‍വ്വഹണവും സംബന്ധിച്ച ചട്ടങ്ങള്‍ എന്ന പുസ്തകമാണ് അവസാനം ആദ്ദേഹം വായിച്ച പുസ്തകങ്ങളിലൊന്ന് എന്ന് അവ അടുക്കി വച്ചിരിക്കുന്നതില്‍ നിന്ന് വ്യക്തമാകും. ഈ പുസ്തകം എപ്പോഴും അദ്ദേഹം കയ്യില്‍ കരുതിയിരുന്ന പുസ്തകമെന്നാണ് സഹപ്രവര്‍ത്തകര്‍ ഈ പുസ്തകത്തേക്കുറിച്ച് പറയുന്നത്.
അവസാനകാലത്ത് സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ കുറിപ്പുകളിലും വിഷയങ്ങളേക്കുറിച്ച് ആഴത്തില്‍ പഠിക്കാനുള്ള പിടി തോമസിന്‍റെ താല്‍പര്യം മനസിലാവും. മരം മുറി സംബന്ധിച്ച വിവാദം, ഉത്തരവുകള്‍, നടപടി എന്നിവയേക്കുറിച്ചൊക്കെ നിയമസഭയില്‍ നിന്നുള്ള കുറിപ്പുകള്‍ അദ്ദേഹം തയ്യാറാക്കി വച്ചിട്ടുണ്ട്. നിയമസഭയില്‍ യുഡിഎഫിന്‍റെ മുന്‍നിര പോരാളിയായിരുന്നു പി ടി തോമസ്. നിയമസഭാ രേഖകളും അദ്ദേഹം ഓഫീസ് മുറിയില്‍ സൂക്ഷിച്ച് വച്ചിരുന്നു. മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശനം അടങ്ങിയ കുറിപ്പുകളും ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് എംഎല്‍എയുടെ കുറിപ്പുകളില്‍ കണ്ടെത്താനായി. ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഏത് വിഷയത്തിലും റഫറന്‍സ് ആക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് പിടി തോമസ് എന്ന് അദ്ദേഹത്തിന്‍റെ മുറിയില്‍ നിന്ന് വ്യക്തമാണ്.
കെപിസിസി വർക്കിംഗ് പ്രസിഡൻ്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് ഡിസംബര്‍ 22 രാവിലെ 10.10നാണ് അന്തരിച്ചത്. തമിഴ്നാട്ടിലെ വെല്ലൂരില്‍ അർബുദരോഗബാധിതനായി ചികിത്സയിലായിരുന്നു പി ടി തോമസ്. നാല് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു പി ടി. തൊടുപുഴയിൽ കർഷക കുടുംബത്തിൽ ജനിച്ച് കോൺഗ്രസ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നു വന്ന പിടി കോൺഗ്രസിലെ ഒറ്റയാനായിരുന്നു. ആദ്യവസാനം കോൺഗ്രസ് പ്രവർത്തകരുടെ നേതാവായിരുന്നു പിടി. താഴെത്തട്ടിലെ പ്രവർത്തകരുമായി സാധാരണക്കാരുമായും അടുത്ത ബന്ധം പിടി പുലർത്തി. ഏത് നേരത്തും അണികളുടെ ഏത് ആവശ്യത്തിനും സമീപിക്കാൻ സാധിക്കുന്ന പ്രിയങ്കരനായ നേതാവ് എന്ന നിലയിലാണ് പിടിയെ അണികൾ ചേർത്തു പിടിച്ചത്.
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി പി.ടിയെ പോലെ ഏറ്റുമുട്ടിയ മറ്റൊരു നേതാവില്ല. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിവിധ ആരോപണങ്ങളുമായി പിടി എത്തിയപ്പോൾ പിണറായി വിജയനും പിടിയും തമ്മിലുള്ള കടുത്ത വാക്ക്പ്പോരുകൾക്ക് പലവട്ടം സഭ സാക്ഷിയായിട്ടുണ്ട്.