Asianet News MalayalamAsianet News Malayalam

'ഒരു തുമ്പുമില്ലാതെ പൊലീസ് സേനയാകെ പകച്ചുപോയ കേസ്, അന്ന് കോടിയേരി പറഞ്ഞത്', ഓർമ പങ്കുവച്ച് പി വിജയൻ ഐപിഎസ്

കോടിയേരിയുടെ വിയോഗത്തിൽ അനുശോചനങ്ങളും അനുസ്മരണങ്ങളുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിൽ നാനാ ദിക്കിലും  കോടിയേരി ചേർത്തുവച്ച തന്റേതായ സ്ഥാനങ്ങൾ അനുസ്പമരണ കുറിപ്പുകളിലൂടെ പൊതുമധ്യത്തിലേക്ക് എത്തുന്നുണ്ട്

P Vijayan IPS in memory of Kodiyeri Balakrishnan
Author
First Published Oct 2, 2022, 4:11 PM IST

കോടിയേരിയുടെ വിയോഗത്തിൽ അനുശോചനങ്ങളും അനുസ്മരണങ്ങളുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിൽ നാനാ ദിക്കിലും  കോടിയേരി ചേർത്തുവച്ച തന്റേതായ സ്ഥാനങ്ങൾ അനുസ്പമരണ കുറിപ്പുകളിലൂടെ പൊതുമധ്യത്തിലേക്ക് എത്തുന്നുണ്ട്. പൊലീസ് സേനയെ  നവീകരിച്ച, ഏറെ മുന്നോട്ടു നയിച്ച ഒരു ആഭ്യന്തര മന്ത്രി കൂടിയായിരുന്നു കോടിയേരി. ആ ആഭ്യന്തര മന്ത്രിയെ കുറിച്ച്, അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്ത ഒരൂ ഉദ്യോഗസ്ഥൻ എഴുതിയ ആത്മാംശമുള്ള  ഒരു അനുസ്മരണമാണ് ശ്രദ്ധേയമാകുന്നത്. പി വിജയൻ ഐപിഎസിന്റെ കരിയറിൽ സുപ്രധാനമായ കാലഘട്ടം കോടിയേരിയിലൂടെ ഓർക്കുകയാണ് അദ്ദേഹം. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം നടപ്പാക്കിയതും ജനമൈത്രിയും പ്രതിസന്ധിയിലാക്കിയ കേസും എല്ലാം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച  കുറിപ്പിൽ ഓർക്കുന്നു.

ഭരണാധികാരികൾ സഹപ്രവർത്തകർക്ക് വഴികാട്ടിയും മാർഗദർശ്ശിയുമായിരിക്കണം. ഈ തത്വം എനിക്ക് ബോധ്യമാക്കി തന്നത് ശ്രീ. കോടിയേരി ബാലകൃഷ്ണൻ സാറാണ്. അദ്ദേഹത്തെ എന്നും സഹപ്രവർത്തകർക്ക് ഒരു വഴികാട്ടിയും നൂതന ആശയങ്ങൾ നടപ്പിലാക്കാൻ അവർക്ക് പ്രചോദനവും ആയിരുന്നു. തിരുവനന്തപുരം റൂറൽ എസ് പി ആയിരുന്ന എന്നെ 2005-ൽ നഗരത്തിലെ ഗുണ്ടകളെ നിയന്ത്രിക്കണം എന്ന നിർദേശത്തോടെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആയി നിയമിക്കുന്നത്.

സഹപ്രവർത്തകരുടെ സഹകരണവും, ഒപ്പം ഷാഡോ പോലീസിംഗ് എന്ന നൂതന ആശയത്തിലൂടെയും കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ കുറച്ചു കൊണ്ട് വരാൻ സാധിച്ചു.  എന്നാൽ ഇത്തരം അടിച്ചമർത്തൽ നടപടികൾ ക്രമസമാധാന പ്രശ്നങ്ങളെ നേരിടാനുള്ള ശാശ്വതമായ പരിഹാരമാണോ എന്ന ചോദ്യം ബാക്കി വന്നു. അതിന് പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ഒപ്പം സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവരുടെ പങ്കാളിത്തവും പൂർണ്ണ സഹകരണവും അനിവാര്യമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.  ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തിലെ റെസിഡന്റ്‌സ് അസ്സോസിയേഷനുകളെ ഒരുമിച്ചു കൊണ്ട് വന്ന് അവരും പോലീസുമായി എല്ലാ മാസവും സ്ഥിരമായി കൂടിയിരുന്നു പരസ്പരം സംവദിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കാൻ സാധിച്ചു. അങ്ങോട്ടുമിങ്ങോട്ടും പഴി ചാരാനല്ല, മറിച്ചു പരസ്പര സഹകരണം വർദ്ധിപ്പിച്ചു നഗരത്തിലെ ജനജീവിതത്തിൽ ക്രിയാത്മകമായി എങ്ങനെ ഇടപെടാം എന്നതായിരുന്നു ഈ ചർച്ചകളുടെ ലക്ഷ്യം

P Vijayan IPS in memory of Kodiyeri Balakrishnan

അതോടൊപ്പം, നിലവിലുള്ള എല്ലാ ക്രിമിനലുകളെയും ജയിലിൽ അടച്ചാൽ പിന്നെ നഗരത്തിൽ ക്രമസമാധാന പ്രശ്‍നം ഉണ്ടാകില്ല എന്നത് ഒരു മിഥ്യാ ധാരണയാണെന്ന് ആദ്യമേ ഞങ്ങൾക്ക് അറിയാമായിരുന്നു. പുതിയ ക്രിമിനലുകളെ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഇല്ലാതെയാക്കാനും കുട്ടികൾ ക്രിമിനലുകളുടെ അടുത്ത തലമുറയായി വളർന്ന് വരാതെയിരിക്കാനും ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധവും ധാരണയും അനിവാര്യമാണെന്ന തിരിച്ചറിവാണ് ഞങ്ങളെ നയിച്ചത്. ഈ പശ്ചാത്തലത്തിലാണ് 'ജനകീയം 2006' എന്ന പേരിൽ ഒരു പൊതുജന-വിദ്യാർത്ഥി കൂട്ടായ്മ  കേരള പൊലീസ് സംഘടിപ്പിച്ചത്. 

കൊച്ചി നഗരഹൃദയത്തിലെ ടൗൺ ഹാളിൽ വച്ചാണ് ഈ പരിപാടി. ഹാളിന്റെ താഴത്തെ നിലയിൽ നഗരത്തിലെ റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി സംവേദനവും, മുകളിലത്തെ നിലയിൽ നഗരത്തിലെ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികളുമായി പോലീസ് നടത്തുന്ന സംവാദവും എന്ന രീതിയിലായിരുന്നു ഇത്  സംഘടിപ്പിച്ചത്.  ജനങ്ങളും പൊലിസും പരസ്പര സഹകരണത്തോടെ ചേർന്ന് അന്ന് സൃഷ്ടിച്ച സുരക്ഷാ വലയത്തിലെ ഒരു സുപ്രധാന കണ്ണി അപ്പോഴേക്കും അധികാരത്തിൽ വന്ന എൽഡിഎഫ് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ സർ ആയിരുന്നു. അന്നത്തെ ജനകീയം പരിപാടിയുടെ ശരിയായ അന്തഃസത്ത ഉൾകൊണ്ട അദ്ദേഹം മുന്നോട്ട് പോയി നടപ്പിലാക്കിയതാണ് ലോക ശ്രദ്ധ തന്നെ ആകർഷിച്ച ജനമൈത്രി സുരക്ഷാ പദ്ധതി എന്ന കമ്മ്യൂണിറ്റി പൊലീസിംഗ് പദ്ധതി. 

അതേസമയം, ടൗൺ ഹാളിൽ നടന്ന സംവാദം അവസാനിച്ചത് വിദ്യാർത്ഥികളും  പൊലീസും തമ്മിൽ ക്രിയാത്മകമായ ഇടപെടലിന് ഒരു സുസ്ഥിര  വേദി വേണമെന്ന നിർദേശത്തോടെയാണ്. അതിന് ശേഷം ബറ്റാലിയൻ കമ്മാൻഡന്റ് ആയും, പിന്നീട് മലപ്പുറം എസ് പി ആയും പോകുമ്പോഴും ഈ ചോദ്യം തന്നെയാണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. വിദ്യാർത്ഥികളും   പോലീസും തമ്മിൽ എങ്ങനെ ഒരു സംവേദന വേദി സൃഷ്ടിക്കാം, സ്വമേധയാ നിയമ അനുസരിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാൻ കുട്ടികളിൽ എന്ത് സാമൂഹ്യ നിക്ഷേപമാണ് നടത്തേണ്ടത് എന്നതായിരുന്നു എന്റെ സംശയങ്ങൾ. അത്തരം ചിന്തകളിൽ നിന്ന് ഉയർന്ന വന്ന ആശയങ്ങളെ ഉൾപ്പെടുത്തി ഒരു രണ്ടു പേജുള്ള പ്രൊപോസൽ ഞാൻ കോടിയേരി സാറിന് മുന്നിൽ അവതരിപ്പിച്ചു. അത് വായിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു, പേപ്പറിൽ ഉള്ളത് നന്നായിട്ടുണ്ട്, പക്ഷെ ഇത് പ്രാവർത്തികമാക്കി കാണിക്കണം. 

അപ്പോഴേക്കും എനിക്ക് എറണാകുളം റൂറൽ ജില്ലയിലേക്ക് സ്ഥലം മാറ്റമായി. ഞാൻ അവിടെ ഇരിഞ്ഞോൾ  വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് സ്കൂളിലും അദ്ധ്യാപകരുടെ സഹകരണത്തോടെ ഈ പദ്ധതിയുടെ ഒരു മാതൃക നടപ്പിലാക്കി. ഈ സമയത്ത് അവിടെ ഉണ്ടായിരുന്ന പ്രതിസന്ധികൾ സമയാസമയത്ത് കോടിയേരി സാറിനെ അറിയിച്ചു കൊണ്ടിരുന്നു. അതൊന്നും വക വെയ്‌ക്കേണ്ടതില്ല, പരീക്ഷണം നടക്കട്ടെയെന്നാണ് അദ്ദേഹം അപ്പോഴൊക്കെ പ്രതികരിച്ചത്. അതിന് ശേഷമാണ് അമ്പലപ്പുഴ ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഈ പദ്ധതി വളരെ വിജയകരമായി നടപ്പിലാക്കിയത്. അപ്പോഴൊക്കെ എൻഎസ്എസ് കോഓർഡിനേറ്റർ ആയ ഇ ഫാസിൽ എന്റെ ഒപ്പം തന്നെയുണ്ടായിരുന്നു. 

P Vijayan IPS in memory of Kodiyeri Balakrishnan

2010-ൽ കോഴിക്കോട് വച്ച് നടന്ന സ്കൂൾ കലോത്സവത്തിൽ അന്നത്തെ കോഴിക്കോട് കമ്മീഷണർ ആയിരുന്ന ശ്രീ. എസ് ശ്രീജിത്ത് ഐപിഎസിന്റെ കൂടി നേതൃത്വത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നടത്തിയ പ്രവർത്തനം ആ പദ്ധതിയുടെ സാദ്ധ്യതകളെ കുറിച്ച് ആഭ്യന്തര മന്ത്രിയായ കോടിയേരി സാറിനെ കൂടുതൽ ബോധ്യപ്പെടുത്തി. ഇതിനെ തുടർന്ന് ഉടൻ തന്നെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എംഎ. ബേബി സർ, ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ്, ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസ്, ഹോം സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്ത ഒരു മീറ്റിംഗിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി എന്താണെന്ന് വിശദീകരിക്കാൻ നിർദേശിച്ചു.  

അന്ന് ഞാൻ അവതരിപ്പിച്ച പ്രസന്റേഷനെ തുടർന്ന് ജയകുമാർ സർ ചെയർമാനായും ജേക്കബ് പുന്നൂസ് സാറും ഞാനും ഒക്കെ അടങ്ങുന്ന ഒരു കമ്മിറ്റി എസ് പി സിയുടെ കരട് രേഖ തയ്യാറാക്കാൻ രൂപീകരിക്കുകയുമുണ്ടായി. കരട് രേഖയുടെ അടിസ്ഥാനത്തിൽ ഒരു ഗവണ്മെന്റ് ഓർഡർ ഇറങ്ങിയെങ്കിലും, കോടിയേരി സർ എന്നോട് പറഞ്ഞു ജിഒ ഇറങ്ങിയത് കൊണ്ട് മാത്രം കാര്യമില്ല, ഇത് നടപ്പാക്കാനുള്ള പദ്ധതി വേണം എന്ന്. അതിന്റെ തുടർന്ന് ഇതേ രീതിയിൽ തന്നെ വിദ്യാഭാസ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി, ഹോം സെക്രട്ടറി, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയവർ ഒരുമിച്ചു വന്ന ഒരു മീറ്റിംഗ് വിളിക്കുകയും ഈ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിന് വേണ്ട സൗകര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു. 

ഇത് നടപ്പാക്കാനുള്ള വിശദമായ നിർദ്ദേശങ്ങൾ ഉണ്ടായി.  ഇതിനെ തുടർന്ന് 2010 ഒക്ടോബർ രണ്ടാം തീയതി, കോഴിക്കോട് വച്ച് ആയിരക്കണക്കിന് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും പൊതുജനത്തിന്റേയും സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സർ അധ്യക്ഷനായ ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ സർ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി ഔപചാരികമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. കേരളം ലോകത്തിന് സമർപ്പിച്ച മാതൃകാപരമായ യുവജന പരിവർത്തന പദ്ധതിയുടെ തുടക്കം അതായിരുന്നു. അതിൽ കോടിയേരി സാറിന്റെ പങ്ക് നിസ്തുലമായിരുന്നു.  മറ്റൊരു കാര്യം ഓർമ്മ വരുന്നത്, ഞാൻ മലപ്പുറം എസ് പി ആയിരിക്കുമ്പോഴാണ് അന്നത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് കവർച്ച ചേലേമ്പ്‌റ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ നടന്നത്.
 
ഒരു തുമ്പും ബാക്കി വയ്ക്കാതെ 80 കിലോ സ്വർണ്ണവും 25 ലക്ഷം രൂപയും നഷ്‌ടമായ  കവർച്ചയ്ക്ക് മുന്നിൽ പൊലീസ് സേന മുഴുവൻ സ്തബ്ധരായി നിന്നുപോയി. അന്വേഷണം എങ്ങും എത്താതെയായി. എന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ ആത്മാർത്ഥമായി ശ്രമിച്ചു എങ്കിലും അവരുടെ കഴിവിനും അപ്പുറത്തായിരുന്നു ഈ കേസ്. അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചു കോടിയേരി സാർ വിളിക്കുമ്പോഴെല്ലാം നിരാശയിൽ നിന്നിരുന്ന എന്നോട്, അതെല്ലാം കിട്ടും അന്വേഷണം തുടരട്ടെ എന്ന പ്രോത്സാഹമാണ് കിട്ടിയത്. കേസിന്റെ ഇടയ്ക്ക് അന്ന് പൊന്നാനി സി ഐ ആയിരുന്ന വിക്രമനെ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റമായി. ഒരു ജൂനിയർ എസ് പി ആയിരുന്ന ഞാൻ കോടിയേരി സാറിനെ ഫോണിൽ വിളിച്ചിട്ടു വിക്രമനെ അന്വേഷണ സംഘത്തിൽ വേണ്ടുന്നതിന്റെ കാരണം ബോധിപ്പിച്ചു. 

തുടർന്ന് വിക്രമനെ തേഞ്ഞിപ്പാലം പരിധിയിലുള്ള തിരൂരങ്ങാടി സ്റ്റേഷനിൽ സി ഐയായി മാറ്റം കിട്ടി. അങ്ങനെ ഞങ്ങൾ അന്വേഷണ സംഘത്തെ കൂടുതൽ ശക്തിപ്പെടുത്തി, കേവലം 56 ദിവസം കൊണ്ട് പ്രതികളെ പിടിച്ചു. ഈ സംഘത്തിലെ ഷൗക്കത്തലി, മോഹനചന്ദ്രൻ തുടങ്ങി ഓരോ ഉദ്യോഗസ്ഥനും അവരുടെ സർവീസിലെ ഏറ്റവും അഭിമാനകരമായ അന്വേഷണമായിരുന്നു അത്. ഏതാണ്ട് മുപ്പതിലധികം സ്ഥലങ്ങളിൽ ഞങ്ങൾക്ക് സർക്കാർ വകുപ്പുകളും ഇതര സാമൂഹ്യ സംഘടനകളും സ്വീകരണം നൽകി. അതിൽ പത്തിൽ അധികം സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രി കോടിയേരി സർ പങ്കെടുത്തു. 

അത് മാത്രമല്ല, കുട്ടികളുടെ സ്വഭാവ വൈകല്യങ്ങൾ തുടക്കത്തിലേ തിരിച്ചറിഞ്ഞു അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്ന ഔർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ (Our Responsibiltiy to Children) അഥവാ ഓആർസി പോലുള്ള സാമൂഹ്യ പരിവർത്തന പദ്ധതികളുടെ ആശയം ഞാൻ അവതരിപ്പിക്കുമ്പോൾ തന്നെ അതിനെ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിലാക്കാൻ വേണ്ടുന്ന നേതൃത്വം നൽകുകയും അദ്ദേഹം എന്നും ചെയ്തിരുന്നു.  ആഭ്യന്തര മന്ത്രി എന്ന നിലയിൽ കോടിയേരി സർ തന്നെയാണ് ഒആർസിയുടെ ഉദ്ഘാടനവും കോഴിക്കോട് വച്ച് നടത്തിയത്. 

Read more: വികാരനിര്‍ഭരം, മുദ്രാവാക്യ മുഖരിതമായി ടൗണ്‍ ഹാള്‍, പുഷ്‍പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രി

പിന്നീട് എപ്പോൾ കാണുമ്പോഴും അദ്ദേഹം ഈ പദ്ധതികളുടെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും വേണ്ട ഉപദേശങ്ങൾ തരികയും ചെയ്തിരുന്നു. ഒരു പക്ഷേ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെക്കാൾ നമ്മുടെ സാമൂഹ്യവസ്ഥയ്ക്ക് ആവശ്യം ORC പദ്ധതിയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അത് ഉദ്ദേശിച്ച രീതിയിൽ വികസിച്ചു വരാത്തതിലുള്ള വിഷമം അദ്ദേഹത്തിന്റെ വാക്കുകളിൽ എന്നും ഉണ്ടായിരുന്നു.   കോടിയേരി സാറിന്റെ അവസാനത്തെ പത്രസമ്മേളനം കണ്ടപ്പോൾ അദ്ദേഹത്തിന്റെ രോഗാവസ്ഥയും ക്ഷീണവും വ്യക്തമായിരുന്നു. അന്ന് അദ്ദേഹത്തെ കാണാൻ അനുവാദം ചോദിച്ചു ഞാൻ വിളിച്ചപ്പോൾ, നിങ്ങളെ കാണുന്നത് എനിക്ക് വളരെ സന്തോഷമാണെന്ന മറുപടിയാണ് കിട്ടിയത്. 

തുടർന്ന് അദ്ദേഹത്തിന്റെ താമസസ്ഥലത്തു എത്തിയ ഞാൻ ഏതാണ്ട് ഒരു മണിക്കൂറോളമാണ് പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു ചിലവഴിച്ചത്. ആ കൂടിക്കാഴ്ച ഞങ്ങൾ രണ്ടുപേർക്കും വളരെ സന്തോഷം തന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റി. എനിക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ വ്യക്തതയോടെ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ച ആ മഹദ്‌വ്യക്തിയുടെ ഓർമ്മകൾക്ക് മുന്നിൽ എന്റെ ആദരാഞ്ജലി.

Follow Us:
Download App:
  • android
  • ios