പഹൽഗാം ഭീകരാക്രമണത്തിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക് കേന്ദ്രീകൃത ഗൂഢാലോചനയെന്ന് എന്ന് എൻഐഎ കുറ്റപ്പത്രം. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപ്പത്രത്തിൽ ലഷ്ക്കർ ഇ തായിബ, ടിആർഎഫ് അടക്കം സംഘടനകളെയും ആറ് പേരെയും പ്രതിചേർത്തു. 1597 പേജുള്ള കുറ്റപ്പത്രത്തിൽ ആക്രമണത്തിന്റെ സൂത്രധാരൻ പാക് ഭീകരൻ സാജിദ് ജാട്ട് ആണെന്ന് എൻഐഎ വ്യക്തമാക്കുന്നു. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ നേരത്തെ സൈന്യം വധിച്ചിരുന്നു. ഇവരെയും പിന്നീട് എൻഐഎ അറസ്റ്റ് ചെയ്ത് പർവേസ് അഹമദും,ബഷീർ അഹമ്മദ് എന്നിവരെയും പ്രതിചേർത്തു. ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് അറസ്റ്റിലായ രണ്ട് പേർ ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയെന്ന് എൻഐഎ പറയുന്നു. മത അടിസ്ഥാനത്തിലുള്ള കൊലപാതകമാണ് ഭീകരർ ഉന്നമിട്ടതെന്നും കുറ്റപ്പത്രത്തിൽ പറയുന്നു.കേസിൽ അന്വേഷണം തുടരുകയാണെന്നും ഏജൻസി വ്യക്തമാക്കുന്നു. പഹൽഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങൾക്ക് ശേഷമാണ് എൻഐഎ കുറ്റപത്രം സമർപ്പിക്കുന്നത്.

350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ പർവേസ് അഹമദും,ബഷീർ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലിൽ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.