കണ്ണൂർ, കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ടൂറിസം പ്രൊമോഷനായി ജ്യോതി എത്തിയത്. ഇവിടെ നിന്നെല്ലാം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു

ദില്ലി: പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് വിനോദ സഞ്ചാര വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെ വിവാദം. ജ്യോതി അടക്കമുള്ള രാജ്യത്തെ വ്ലോഗർമാരെയാണ് പണം കൊടുത്ത് സർക്കാർ കൊണ്ടുവന്നത്. ജ്യോതി മൽഹോത്ര കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാർ എന്നിവടങ്ങളിൽ സന്ദർശനം നടത്തി വ്ലോഗും തയ്യാറാക്കി പുറത്ത് വിട്ടിരുന്നു.

വിവരം പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വ്ലോഗർമാരെ ടൂറിസം പ്രചാരണത്തിനായി കൊണ്ടുവരാറുണ്ടെന്നും ചാര പ്രവർത്തി ചെയ്യുന്ന ആളെന്ന റിഞ്ഞിട്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. നിപയും വയനാട് ഉരുൾപൊട്ടലിനും പിറകെ കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് പ്രശസ്തരായ യൂട്യൂബർമാരെ കൊണ്ടുവന്നതെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 

മാധ്യമങ്ങളെ വിമർശിച്ച മന്ത്രി, വസ്തുതകൾ അന്വേഷിക്കാതെ വാർത്ത നൽകരുതെന്നും ആരുടെ എങ്കിലും രാഷ്ട്രീയ ആരോപണങ്ങൾ ഏറ്റെടുക്കുകയല്ല വേണ്ടതെന്നും തുറന്നടിച്ചു. രാജ്യദ്രോഹകുറ്റം ചെയ്ത ആളെ സർക്കാർ വിളിച്ചു വരുത്തുമെന്ന് കരുതുന്നുണ്ടോ ? നല്ല ഉദ്ദേശത്തോടെ, മുൻപും ചെയ്യുന്നത് പോലെയാണ് യൂട്യൂബറായ മൽഹോത്രയെയും വിളിച്ചത്. ചാര പ്രവർത്തി ചെയ്യുന്ന ആൾ എന്ന് അറിഞ്ഞിട്ടല്ല അവരെ കൊണ്ടുവന്നത്. ബോധപൂർവ്വം ഇത്തരം ആളുകളെ സർക്കാർ കൊണ്ടുവരുമോ? പ്രചാരണം നടത്തുന്നവർ ഇഷ്ടം പോലെ ചെയ്തോട്ടെ. അതിൽ ഭയമില്ല. ജനങ്ങൾക്ക് സത്യം അറിയാം, ജനങ്ങൾ കൂടെ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജ്യോതി മൽഹോത്ര കേരളത്തിൽ 

കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മെയ് വരെ ടൂറിസം വകുപ്പ് സംസ്ഥാനത്തേക്ക് ക്ഷണിച്ചുകൊണ്ടുവന്ന വ്ലോഗർമാരുടെ പട്ടികയാണ് വിവരവകാശ രേഖ വഴി പുറത്തായത്. പാകിസ്താനുവേണ്ടി ചാരപ്രവർത്തി നടത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ പേരും 41 അംഗ പട്ടികയിലുണ്ട്. താമസം, ഭക്ഷണം,യാത്രാ, ചിലവുകൾക്ക് പുറമെ വേതനവും ടൂറിസം വകുപ്പ് നൽകിയിരുന്നു. പെഹൽഗാം ഭീകരാക്രമണത്തിന് പിറകെയാണ് ചാരവൃത്തി ആരോപിച്ച് ജ്യോതി അറസ്റ്റിലാകുന്നത്. പലതവണയായി ഇവർ പാകിസ്ഥാൻ സന്ദർശിച്ചതിനും പാക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചിരുന്നു. ഇതിന് പിറകെയാണ് ജ്യോതി എങ്ങനെ കേരളത്തിലെത്തിയെന്ന വിവാദം ഉയർന്നത്. കേരളാ സർക്കാരാണ് പിന്നിലെന്ന് ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപണവും ഉന്നയിച്ചു.

YouTube video player